ഇന്നത്തെ കാലത്ത് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുക എന്നത് ഏതൊരു മാതാപിതാക്കളുടെയും സ്വപ്നമാണ്. അതിനായി ഏതറ്റം വരെയും അവർ പോകും.മികച്ച സ്‌കൂളുകള്‍ എങ്ങനെയെങ്കിലും കണ്ടെത്തി കുട്ടികളെ അവിടെ ചേർക്കുക മാത്രമല്ല, ഫീസ് എത്ര തന്നെയായാലും അത് നല്‍കുക തന്നെ ചെയ്യും. ഇത്തരത്തില്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി യാതൊരു വിട്ടുവീഴ്ചയും വിദ്യാഭ്യാസത്തിൻ്റെ കാര്യം വരുമ്ബോള്‍ മാതാപിതാക്കള്‍ ചെയ്യാറില്ല.മാതാപിതാക്കളുടെ ഈ മനോഭാവത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരമാവധി ചൂഷണം ചെയ്യാറുണ്ട്. അമിത ഫീസുകള്‍ ഈടാക്കിയും ഡൊണേഷനുകള്‍ ആവശ്യപ്പെട്ടുമാണ് ഇത്തരം ചൂഷണങ്ങള്‍ ഉണ്ടാകാറുള്ളത്.
ഇപ്പോഴിതാ ബെംഗളൂരു സ്വദേശിയായ ഒരു ഡോക്ടർ തന്റെ മകൻ്റെ നേഴ്സറി അഡ്മിഷൻ ഫീസിൻ്റെ റെസീപ്റ്റ് പങ്കുവെച്ചുകൊണ്ടുള്ള ഒരു എക്സ് പോസ്റ്റ് വൈറലാവുകയാണ്.ജഗദീഷ് ചതുർവേദി എന്ന, ബെംഗളൂരു സ്വദേശിയായ ഒരു ഇഎൻടി സർജനാണ് തന്റെ മകന്റെ നേഴ്സറി ഫീസ് വിശദാംശങ്ങളുള്ള റെസീപ്റ്റ് പങ്കുവെച്ചുകൊണ്ട് വലിയ ചർച്ചയ്ക്ക് തുടക്കമിട്ടത്. ജൂനിയർ കെ ജി ക്ലാസുകള്‍ക്കായി സ്‌കൂള്‍ അധികൃതർ അഡ്മിഷൻ ഫീസായി മാത്രം വാങ്ങിക്കുന്നത് 55,638 രൂപയാണ് ! ഡെവലപ്മെന്റ് ഫീസ് എന്ന പേരിലും, ആനുവല്‍ ചാർജസ് എന്ന പേരിലും തുകകള്‍ മേടിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ല ജഗദീഷിനെ ഞെട്ടിച്ചത്. പേരന്റ് ഓറിയന്റേഷൻ ഫീസായി സ്‌കൂള്‍ പിരിക്കുന്നത് 8,400 രൂപയാണ് !
പേരന്റ് ഓറിയന്റേഷൻ ഫീസ് ആയി 8,400 രൂപയോ ! ഒരാളും ഒരു ഡോക്ടറുടെ അടുത്ത് പോയാല്‍ ഈ തുകയുടെ 20% പോലും കൊടുക്കാൻ തയ്യാറാകില്ല. ഞാൻ ഒരു സ്‌കൂള്‍ തുടങ്ങാൻ ആലോചിക്കുകയാണ്’; ജഗദീഷ് പരിഹാസ രൂപേണം അടികുറിപ്പില്‍ പറയുന്നു.എന്നാല്‍ നെറ്റിസണ്‍സ് ഇതിനെ അത്ര പരിഹാസ രൂപത്തിലല്ല ഉള്‍ക്കൊണ്ടത്. വിദ്യാഭ്യാസത്തിനായുള്ള കഴുത്തറപ്പൻ തുക ഒരു യാഥാർഥ്യമാണെന്ന് ചൂണ്ടിക്കാണിച്ച് നിരവധി പേരാണ് രോഷാകുലരായി ഈ പോസ്റ്റിന് കീഴെ തങ്ങളുടെ അഭിപ്രയാവുമായി രംഗത്തത്തിയിരിക്കുന്നത്. ‘
വിദ്യാഭ്യാസ രംഗത്ത് നമുക്കൊരു മാറ്റം അത്യാവശ്യമാണ്. ഏതെങ്കിലും സ്റ്റാർട്ടപ്പിന് കുറഞ്ഞ ചിലവില്‍ നല്ല വിദ്യാഭ്യാസം നല്‍കാനായി മുന്നോട്ടുവരാൻ കഴിയുമോ’ എന്ന് ഒരു യൂസർ ചോദിക്കുന്നു. ‘സ്വന്തം ആവശ്യത്തിനായി ചിലവാക്കാത്ത എത്ര വലിയ തുകയും കുട്ടികളുടെ ആവശ്യങ്ങള്‍ക്കായി മാതാപിതാക്കള്‍ ചിലവഴിക്കും. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ ഇത്രയും കഴുത്തറുപ്പൻ കോച്ചിങ് സെന്ററുകളും മറ്റുമൊക്കെ ഉയരുന്നത്…’ എന്നാണ് മറ്റൊരു ട്വീറ്റ്.
ഇതാദ്യമായല്ല ട്വിറ്ററില്‍ ഇത്തരത്തില്‍ ഉയർന്ന ഫീസും വിദ്യാഭ്യാസ വിഷയങ്ങളും മറ്റും ചർച്ചയാകുന്നത്. നേരത്തെ ഗുരുഗ്രാമില്‍ ഉള്ള ഒരു യുവതി തന്റെ മകന്റെ സ്‌കൂള്‍ ഫീസ് ഓരോ വർഷവും 10 ശതമാനം വർധിച്ചുകൊണ്ടേയിരിക്കുമെന്ന പരാതിയുമായി രംഗത്ത് വന്നിരുന്നു. പ്രദേശത്തെ ഒരു പ്രധാനപ്പെട്ട സിബിഎസ്‌ഇ സ്‌കൂളില്‍, മൂന്നാം ക്ലാസില്‍ പഠിക്കുന്ന മകന്റെ ഒരു മാസത്തെ ഫീസ് 30,000 രൂപയാണെന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തല്‍. ഇങ്ങനെയെങ്കില്‍ പ്ലസ് ടു എത്തുമ്ബോളേക്കും വർഷം 9 ലക്ഷം രൂപ തൻ്റെ മകന് ഫീസായി വേണ്ടിവരുമെന്നും യുവതി ചൂണ്ടിക്കാണിച്ചിരുന്നു.