ബംഗളൂരു: ബംഗളൂരു-മൈസൂരു ദേശീയ പാതയില്‍ (എൻ.എച്ച് 275) സ്ഥാപിച്ച കാമറകള്‍ പരിശോധിച്ച് അസിസ്റ്റന്റ് ഡയറക്ടർ ജനറല്‍ ഓഫ് പൊലീസ്, അലോക് കുമാർ.
ബംഗളൂരുവില്‍നിന്ന് യാത്ര തിരിച്ച എ.ഡി.ജി.പി മാണ്ഡ്യ, രാമനഗര, ചന്നപട്ടണ എന്നിവിടങ്ങളില്‍ പരിശോധനക്കിറങ്ങി. വേഗനിയന്ത്രണം, കുറ്റകൃത്യങ്ങള്‍ തടയല്‍, മോഷണവും അപകടങ്ങളും കുറക്കല്‍ തുടങ്ങി വിവിധ കാര്യങ്ങളില്‍ കാമറകളുടെ കാര്യക്ഷമത വിലയിരുത്തുകയായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. കാമറ സ്ഥാപിച്ച ഏജൻസിയുടെ പ്രതിനിധികളും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും എ.ഡി.ജി.പിയുടെ കൂടെയുണ്ടായിരുന്നു.
നിർമിത ബുദ്ധി (എ.ഐ) അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന കാമറകള്‍ നമ്ബർ പ്ലേറ്റുകള്‍ സ്വയം മനസ്സിലാക്കി നിയമലംഘനങ്ങള്‍ക്ക് പിഴയിടുകയും വിവരം കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയും ചെയ്യും. ആക്സിഡന്റുകളുണ്ടായാല്‍ വിവരം ഉടൻ ആംബുലൻസ് ഡ്രൈവർമാരെ അറിയിക്കാനുള്ള സംവിധാനവും കാമറയിലുണ്ട്. കൂടാതെ യാത്രക്കിടെയുള്ള കൊള്ളകള്‍, കവർച്ചകള്‍ എന്നിവ ഒരു പരിധി വരെ തടയാൻ ഇവ സഹായിക്കും. കുറ്റകൃത്യങ്ങളില്‍പെട്ട വാഹനങ്ങള്‍ തിരിച്ചറിഞ്ഞ് പൊലീസിന് വിവരം കൈമാറുകയും ചെയ്യും.