ന്യൂഡല്‍ഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ മധുരപലഹാരങ്ങള്‍ വില്‍ക്കുന്നതില്‍ ഇ-കൊമേഴ്‌സ് സൈറ്റായ ആമസോണിന് നോട്ടീസ് അയച്ച് കേന്ദ്രസർക്കാർ.
കോണ്‍ഫിഡറേഷൻ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സിന്റെ (സിഎഐടി) പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇത്തരം പ്രവർത്തനങ്ങള്‍ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് നോട്ടീസില്‍ സെൻട്രല്‍ കണ്‍സ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) വ്യക്തമാക്കി.
രാമക്ഷേത്ര അയോധ്യ പ്രസാദം, രഘുപതി നെയ്യ് ലഡ്ഡു, ഖോയ ഖോബി ലഡ്ഡു, രാം മന്ദിർ ദേസി മില്‍ക്ക് പേട തുടങ്ങിയവയാണ് ശ്രീരാമക്ഷേത്ര അയോധ്യ ക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ ആമസോണില്‍ ലഭിക്കുന്നത്. നോട്ടീസില്‍ മറുപടി നല്‍കാൻ 7 ദിവസമാണ് ആമസോണിന് അനുവദിച്ചിരിക്കുന്നത്. ഇത് പാലിക്കാതെ വന്നാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിസിപിഎ വ്യക്തമാക്കി. ഉത്പന്നത്തിന്റെ യഥാർത്ഥ സവിശേഷതകള്‍ മറച്ചുവെച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി ഉപഭോക്താവിനെ പറ്റിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിസിപിഎ ചൂണ്ടിക്കാട്ടി.
ഉദ്ഘാടനമോ ആരാധനയോ തുടങ്ങിയിട്ടില്ലാത്ത അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പേരില്‍ പ്രസാദ വില്‍പന നടത്തുന്നത് വിശ്വാസികളോട് ചെയ്യുന്ന ചതിയാണ് എന്ന് സിഎഐടി ആരോപിച്ചു.
ഉപഭോക്തൃകാര്യ മന്ത്രി പീയുഷ് ഗോയലിന് സി.എ.ഐ.ടി അംഗം പ്രവീണ്‍ ഖന്‍ഡേല്‍വാള്‍ എഴുതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. രാമന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് ആമസോണില്‍ ഉത്പന്നങ്ങള്‍ വില്‍ക്കുന്നു എന്ന് പരാതിയിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നിയമനടപടികള്‍ ഉണ്ടാവില്ലെങ്കിലും നോട്ടീസിന് ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം.
‘ഉപഭോക്താക്കള്‍ മിക്കപ്പോഴും ഉത്പന്നത്തെ സംബന്ധിച്ച വിവരങ്ങള്‍ മുഴുവനായും വായിച്ചുകൊള്ളണമെന്നില്ല. ക്യാപ്ഷന്‍ മാത്രം വായിച്ചായിരിക്കും മിക്കപ്പോഴും സാധനം വാങ്ങുക. അങ്ങനെയുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന വിധമുള്ള ക്യാപ്ഷനുകള്‍ നല്‍കുന്നത് ശിക്ഷാര്‍ഹമാണ്’, – സി.സി.പി.എ. ചീഫ് കമ്മീഷണറും കണ്‍സ്യൂമര്‍ അഫയേഴ്‌സ് യൂണിയന്‍ സെക്രട്ടറിയുമായ രോഹിത് കുമാര്‍ സിങ് പറഞ്ഞു.