പ്രേക്ഷകര്‍ വലിയ പ്രതീക്ഷ പുലര്‍ത്തുന്ന ചിത്രമാണ് സലാര്‍. പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തില്‍ പ്രതീക്ഷ നിറയ്ക്കുന്നതിന്റെ പ്രധാന കാര്യം. സംവിധായകൻ പ്രശാന്ത് നീലിന്റെ കന്നഡ ചിത്രമായ ഉഗ്രത്തിന്റെ റീമേക്കാണ് സലാര്‍ എന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇക്കാര്യത്തില്‍ പ്രതികരിച്ചിരിക്കുകയാണ് സലാറിന്റെ നിര്‍മാതാക്കള്‍.
സലാര്‍ ഉഗ്രത്തിന്റെ റീമേക്കാണ് എന്ന വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണ് എന്ന് നിര്‍മാതാവ് വിജയ് കിരങ്‍ന്ദുര്‍ പ്രതികരിച്ചു. കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീല്‍ വ്യക്തമാക്കിയിരുന്നു. കെജിഎഫ് എന്ന ഹിറ്റിന്റെ സംവിധായകൻ പ്രശാന്ത് നീലിനൊപ്പം ബാഹുബലി നായകൻ പ്രഭാസും എത്തുമ്പോള്‍ സലാര്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രഭാസിന്റെ സലാറിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ ഇന്നും പുറത്തുവിടുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.
കേരളത്തില്‍ സലാര്‍ വിതരണം ചെയ്യുക ചിത്രത്തില്‍ വര്‍ദ്ധരാജ് മാന്നാര്‍ ആയി എത്തുന്ന നടൻ പൃഥ്വിരാജിന്റെ പ്രൊഡക്ഷൻസാണ് എന്ന് നേരത്തെ പ്രഖ്യാപിച്ചതും ആരാധകര്‍ ഏറ്റെടുത്ത ഒരു റിപ്പോര്‍ട്ടായിരുന്നു. കേരളത്തില്‍ പ്രഭാസിന്റെ സലാറിന്റെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് ഓള് കേരള പൃഥ്വിരാജ് ഫാൻസ് ആൻഡ് വെല്‍ഫെയര്‍ അസോസിയേഷനാണ് എന്നതിനാല്‍ ആരവമാകും എന്നും ഉറപ്പ്. അസോസിയേഷന്റെ കോട്ടയം ജില്ലാ കമ്മിറ്റി ഷോ തീരുമാനിച്ചും കഴിഞ്ഞു എന്നും റിപ്പോര്‍ട്ടുകളുണ്ടായിട്ടുണ്ട്. പൃഥ്വിരാജിന്റെ സലാര്‍ കോട്ടയത്ത് അഭിലാഷ് തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് എന്ന് മാത്രമല്ല ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിട്ടുമുണ്ട് എന്നാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് മനസിലാകുന്നത്.
ഡിസംബര്‍ 22നാണ് ഇന്ത്യയിലെ റിലീസ്. ഒടിടി റൈറ്റ്സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. ഒടിടി റൈറ്റ്സ് നൈറ്റ്ഫ്ലിക്സാണ് നേടിയിരിക്കുന്നത് എന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇത് ഒരു പ്രഭാസ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ലഭിച്ചതില്‍ വെച്ച് ഉയര്‍ന്ന തുകയാണ് സലാറിന്റേത് എന്നത് ഒരു റെക്കോര്‍ഡുമാണ്.