ബെംഗളൂരു: ബെംഗളൂരു-മൈസൂരു അതിവേഗ പാതയിൽ ബൈക്കുകൾക്കും ഓട്ടോറിക്ഷകൾക്കും ട്രാക്ടറുകൾക്കും ഏർപ്പെടുത്തിയ നിരോധനം ചൊവ്വാഴ്ച നിലവിൽ വന്നു. വേഗം കുറഞ്ഞ വാഹനങ്ങൾ പാതയിൽ അപകടമുണ്ടാക്കിയതിനെത്തുടർന്നാണ് ദേശീയപാതാ അതോറിറ്റി നിരോധനമേർപ്പെടുത്തിയത്. ഇവ സർവീസ് പാതകൾ വഴിയാണ് പോകേണ്ടത്.
നിരോധന വിജ്ഞാപനം നിലവിൽ വന്നതോടെ പാതയിലൂടെ വന്ന ബൈക്കുകളും ഓട്ടോകളും ട്രാക്ടറുകളും സർവീസ് റോഡുകൾ വഴി തിരിച്ചുവിട്ടു. സർവീസ് റോഡുകളിൽനിന്ന് വാഹനങ്ങൾ അതിവേഗപാതയിലേക്ക് കടക്കുന്നത് തടയാൻ പോലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. വിലക്ക് ലംഘിച്ചെത്തുന്നവർക്ക് 500 രൂപ പിഴയീടാക്കാൻ പോലീസ് ഒരുങ്ങുന്നുണ്ട്. ഇപ്പോൾ നടപടിയെടുക്കുന്നില്ലെന്നും ഒരാഴ്ചയ്ക്കു ശേഷം പിഴയീടാക്കിത്തുടങ്ങുമെന്നും പോലീസ് അറിയിച്ചു.
രാമനഗര, മാണ്ഡ്യ, മൈസൂരു പോലീസിന്റെ നേതൃത്വത്തിലാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്. മോട്ടോർരഹിതവാഹനങ്ങൾ, മൾട്ടി ആക്സിൽ ഹൈഡ്രോളിക് ട്രെയ്‌ലറുകൾ എന്നിവയും സർവീസ് റോഡുകൾ വഴി പോകണമെന്നാണ് നിർദേശം. കഴിഞ്ഞ മാർച്ചിലാണ് അതിവേഗ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത്. ഇതിനുശേഷം ഇതുവരെ 300 വാഹനാപകടങ്ങൾ പാതയിലുണ്ടായതായാണ് കണക്ക്. നൂറ് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു.
ഓണപ്പരീക്ഷ 16 മുതല്‍ 24വരെ; 25ന് സ്‌കൂള്‍ അടയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷ 16 മുതല്‍ 24വരെ നടത്താന്‍ വിദ്യാഭ്യാസ ഗുണമേന്മാ സമിതി യോഗം സര്‍ക്കാരിന് ശുപാര്‍ശ ചെയ്തു.യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ 16നും എല്‍പി ക്ലാസുകളിലെ പരീക്ഷ 19നും ആരംഭിക്കും.
വിദ്യാഭ്യാസ കലണ്ടറിലേക്കാള്‍ ഒരു ദിവസം മുന്നേ പരീക്ഷ തുടങ്ങുന്ന രീതിയിലാണ് ശുപാര്‍ശ. 19ന് പ്രധാന പിഎസ്സി പരീക്ഷയുള്ളതിനാലാണ് ഈ ക്രമീകരണം. പ്ലസ് വണ്‍ പ്രവേശന നടപടി അവസാനിച്ചിട്ടില്ലാത്തതിനാല്‍ ക്ലാസ് തലത്തില്‍ പരീക്ഷ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. 25ന് ഓണാഘോഷത്തിനുശേഷം സ്‌കൂള്‍ അടയ്ക്കും. അവധിക്കുശേഷം സെപ്തംബര്‍ നാലിന് സ്‌കൂള്‍ തുറക്കും.