ബെംഗളൂരു: വിമാനത്താവളത്തിലെത്താൻ വൈകിയെന്നാരോപിച്ച് കർണാടക ഗവർണർ താവർചന്ദ് ഗഹ്‌ലോതിനെ കയറ്റാതെ വിമാനം പറന്ന സംഭവത്തിൽ എയർ ഏഷ്യ മാനേജരെ ചുമതലയിൽനിന്ന് ഒഴിവാക്കി. ബെംഗളൂരു വിമാനത്താവളത്തിൽ ചുമതലയിലുണ്ടായിരുന്ന മാനേജർക്കെതിരേയാണ് നടപടി. എയർ ഏഷ്യയുടെ മുതിർന്ന ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാജ്ഭവനിലെത്തി ഇക്കാര്യം ഗവർണറെ അറിയിക്കുകയും ചെയ്തു. സംഭവത്തിൽ അവർ ഖേദം പ്രകടിപ്പിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഹൈദരാബാദിലേക്ക് പോയ എയർ ഏഷ്യയുടെ വിമാനമാണ് ഗവർണറെ കയറ്റാതെ പറന്നത്. ഉച്ചയ്ക്ക് 2.05-നായിരുന്നു വിമാനം. 1.50-ഓടെ ഗവർണർ വിമാനത്താവളത്തിലെത്തിയെങ്കിലും കുറച്ചുസമയം വി.ഐ.പി. ലോഞ്ചിൽ വിശ്രമിച്ചശേഷമാണ് വിമാനം കയറാനെത്തിയത്.അപ്പോഴേക്കും ഗവർണറെ കയറ്റാതെ വിമാനം പുറപ്പെടുകയായിരുന്നു. ഇതുസംബന്ധിച്ച് രാജ്ഭവൻ വ്യോമയാന മന്ത്രാലയത്തിന് പരാതി നൽകിയിരുന്നു.