ബംഗളുരു: ചന്ദ്രയാൻ രണ്ടിലെ തെറ്റുകള്‍ തിരുത്തി ആകാശത്ത് പുതിയ ചരിത്രം കുറിക്കാൻ ഇസ്‌റോ (ഐഎസ്‌ആര്‍ഒ) യുടെ ചാത്രദൗത്യം ചന്ദ്രയാൻ-3 ഇന്ന് കുതിച്ചുയരും. ഇന്ന് ഉച്ചയ്ക്ക് 2.35നാണ് വിക്ഷേപണം. ഇന്നലെ ഉച്ചക്ക് 1.05ന് ആരംഭിച്ച വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗണ്‍ പതിനാറ് മണിക്കൂര്‍ പിന്നിട്ടു. വിക്ഷേപണത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഇതുവരെ അനുകൂലമാണെന്നാണ് വിവരം.
ചന്ദ്രോപരിതലത്തിലെ രഹസ്യങ്ങള്‍ തേടിയാണ് ചന്ദ്രയാൻ-3 ബഹിരാകാശത്തേക്ക് കുതിക്കുന്നത്. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്നാണ് ചന്ദ്രയാൻ-3 കുതിച്ചുയരുക. കരുത്തേറിയ റോക്കറ്റ് എല്‍വിഎം 3 (ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-3) ആണ് ചന്ദ്രയാനുമായി കുതിച്ചുയരുക.
ഭൂമിയില്‍ നിന്ന് 3,84,000 കിലോമീറ്റര്‍ അകലെയുള്ള ചന്ദ്രനിലേക്ക് മൂന്നാമത്തെ തവണയാണ് ഇന്ത്യ കുതിച്ച് പറക്കാൻ പോകുന്നത്. 2008 ഒക്ടോബര്‍ 22നായിരുന്നു ആദ്യ ദൗത്യമായ ചന്ദ്രയാൻ ഒന്ന്. ചാന്ദ്രദൗത്യത്തില്‍ ഇന്ത്യയുടെ അഭിമാനമായി മാറാൻ ചാന്ദ്രയാൻ ഒന്നിന് കഴിഞ്ഞു.
എന്നാല്‍, 2019 ജൂലൈ 22 ന് നടത്തിയ രണ്ടാം ദൗത്യം പരാജയമായി മാറുകയായിരുന്നു. വിക്ഷേപണം വിജയമായിരുന്നെങ്കിലും ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡിങ് നടത്താനാകാതെ ദൗത്യം പരാജയപ്പെട്ടു. ദൗത്യം പരാജയപ്പെട്ടത് സോഫ്റ്റ്‍വെയര്‍ തകരാര്‍ കാരണമെന്നായിരുന്നു ഐഎസ്‌ആര്‍ഒയുടെ കണ്ടെത്തല്‍. ഇതിന് ശേഷം മൂന്നാം ദൗത്യത്തിനുമായുള്ള ഒരുക്കത്തിലായിരുന്നു ഇസ്‌റോ.
ചന്ദ്രനിലേക്കുള്ള ബഹിരാകാശ പര്യവേക്ഷണങ്ങളില്‍ ഏറ്റവും നൂതന സാങ്കേതിക വിദ്യകളാണ് ചന്ദ്രയാൻ-3 ല്‍ ഒരുക്കിയിട്ടുള്ളത്. കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്നുള്ള പാഠങ്ങളും ചന്ദ്രയാൻ മൂന്നിന് കരുത്തേകും. വ്യാഴാഴ്ച വിക്ഷേപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ചന്ദ്രനില്‍ പേടകം ഇറങ്ങുന്നതിന് അനുയോജ്യമായ ദിവസം ആഗസ്റ്റ് 24 ആണെന്ന് കണ്ടെത്തി വിക്ഷേപണം വെള്ളിയാഴ്ചത്തേക്കു മാറ്റുകയായിരുന്നു. 24 ലെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായാല്‍ റോവര്‍ പുറത്തേക്ക് വരും. പിന്നെ 14 ദിവസം നീളുന്ന പര്യവേഷണം നടത്തും.