ബെംഗളൂരു∙ ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിലെ ടോൾ നിരക്ക് ഉയർത്തിയതിൽ പ്രതിഷേധിച്ച് കന്നഡ അനുകൂല സംഘടനകൾ ഇന്ന് ടോൾ പ്ലാസ ഉപരോധിക്കും. ബിഡദി കണമിണിക്കെയിലെ ടോൾ പ്ലാസയിൽ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഉപരോധം. മാർച്ച് 12നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത 118 കിലോമീറ്റർ എക്സ്പ്രസ് വേയുടെ ആദ്യഘട്ടത്തിൽ ഒരാഴ്ചക്കുള്ളിൽ ടോൾ പിരിവ് ആരംഭിച്ചിരുന്നു. ജൂൺ 1ന് ടോൾ നിരക്ക് 22 ശതമാനം വർധിപ്പിച്ചു.
ബെംഗളൂരു മുതൽ നിദ്ദഘട്ട വരെയുള്ള 56 കിലോമീറ്റർ ദൂരത്തെ ടോൾ പിരിവാണ് ആരംഭിച്ചത്. നിദ്ദഘട്ട മുതൽ മൈസൂരു വരെയുള്ള ഭാഗത്തെ ടോൾ പിരിവ് അടുത്തമാസം ആരംഭിക്കാനിരിക്കെയാണ് പ്രതിഷേധം ശക്തമാക്കുന്നത്. സർവീസ് റോഡുകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള ടോൾ പിരിവ് അനുവദിക്കില്ലെന്നാണ് സംഘടനകൾ പറയുന്നത്. റോഡിന്റെ അശാസ്ത്രീയത മൂലം അപകടങ്ങൾ പതിവായിട്ടും നടപടികൾ സ്വീകരിക്കാൻ ദേശീയ പാത അതോറിറ്റി തയാറാകുന്നില്ല. 10 വരി എക്സ്പ്രസ് വേയിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ടോളാണ് ഈടാക്കുന്നത്.
ഗ്രാമീണർ എക്സ്പ്രസ് വേ മുറിച്ച് കടക്കുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാൻ മേൽപാലങ്ങൾ നിർമിക്കുന്നു. 6 വരി പ്രധാനപാതയിലേക്ക് ആളുകൾ അനധികൃതമായി പ്രവേശിക്കുന്നതിനെ തുടർന്ന് അപകടങ്ങൾ പതിവായതോടെയാണ് മേൽപാലങ്ങൾ നിർമിക്കാൻ ദേശീയപാത അധികൃതർ നടപടി സ്വീകരിക്കുന്നത്. രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലായി 21 മേൽപാലങ്ങൾ സ്ഥാപിക്കാനാണ് പദ്ധതി. പ്രധാന പാതയിലേക്ക് കാൽനടയാത്രക്കാർ പ്രവേശിക്കാതിരിക്കാൻ സ്ഥാപിച്ച ഇരുമ്പ് വലകൾ പലയിടങ്ങളിലും മുറിച്ചുമാറ്റിയിരുന്നു.
ഗവ. ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിരോധിച്ചേക്കും
ബെംഗളൂരു∙ ഗവ.ആശുപത്രികളിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസ് നിരോധിച്ചേക്കും. പൊതുജനാരോഗ്യ രംഗം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി മുൻ ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ അധ്യക്ഷനായ ഭരണപരിഷ്കാര കമ്മിഷൻ മുന്നോട്ടു വച്ച 21 നിർദേശങ്ങളിലൊന്നാണിത്. ഇതു സംബന്ധിച്ച റിപ്പോർട്ട് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവുവിനു സമർപ്പിച്ചു. സർക്കാർ അംഗീകരിക്കുന്നതോടെ ഗവ.ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടിസിന് തടവീഴാനിടയുണ്ട്. ഗവ.ഡോക്ടർമാരുടെ കടുത്ത എതിർപ്പിനെ മറികടന്നു വേണം ഇതു നടപ്പിലാക്കാൻ.
20 സംസ്ഥാനങ്ങൾ ഇതു നേരത്തെ നിരോധിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സർക്കാർ സർവീസിലെ ഡോക്ടർമാർക്ക് നോൺ പ്രാക്ടിസിങ് അലവൻസ് നൽകുന്നുണ്ട്. ഇതു കൂടാതെ നിർബന്ധിത ഗ്രാമീണ സേവനം നടത്തുന്ന ഡോക്ടർമാരെ നഗരമേഖലയിലും പ്രയോജനപ്പെടുത്താനും താലൂക്ക് ആശുപത്രികളിൽ നഴ്സിങ് പഠന കോഴ്സുകൾ ആരംഭിക്കാനും ശിശു മരണങ്ങൾ കുറയ്ക്കുന്നതിന്റെ ഭാഗമായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവൃത്തിപ്പിക്കാനുമുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. നിർദേശങ്ങൾ 2–3 ഘട്ടമായി നടപ്പാക്കാനാണ് നീക്കം. ജൂലൈ 7ന് അവതരിപ്പിക്കുന്ന ബജറ്റിൽ ഇവയിൽ ചിലതിന് തുക വകയിരുത്തും.