ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗത പ്രശ്‌നം പരിഹരിക്കാൻ ഭൂഗർഭപാതയോ കൂടുതൽ മേൽപ്പാലങ്ങളോ നിർമിക്കാൻ സർക്കാർ ആലോചിക്കുന്നതായി ബെംഗളൂരുവിന്റെ വികസന ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പറഞ്ഞു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങളും മഴവെള്ള കനാൽ നവീകരണ പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരത്തിൽ ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്ന 18 സ്ഥലങ്ങളുണ്ട്. ഭൂഗർഭപ്പാത നിർമിച്ച് ഗതാഗതപ്രശ്‌നം പരിഹരിക്കാൻ സാധിക്കുന്ന സ്ഥലങ്ങൾ അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഗതാഗതപ്രശ്‌നത്തിന് പരിഹാരം മേൽപ്പാലമാണോ ഭൂഗർഭപാതയാണോയെന്ന് പരിശോധിക്കുമെന്നും ശിവകുമാർ പറഞ്ഞു.വർഷങ്ങളായി ഗതാഗതക്കുരുക്കിനാൽ വീർപ്പുമുട്ടുന്ന ഹെബ്ബാൾ മേൽപ്പാലമാണ് ചൊവ്വാഴ്ച രാവിലെ ശിവകുമാർ ആദ്യം സന്ദർശിച്ചത്. ഹെബ്ബാൾ മേൽപ്പാലത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർ മുന്നോട്ടു വെച്ചു. മേൽപ്പാലത്തിന് മുകളിലൂടെ കേബിൾ കാർ ലൈൻ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നിർദേശങ്ങളാണ് ഉയർന്നു വന്നത്. മേൽപ്പാലം വീതി കൂട്ടി വിമാനത്താവളത്തിലേക്ക് ബന്ധിപ്പിക്കണമെന്ന് നിർദേശവും ഉദ്യോഗസ്ഥർ പങ്കുവെച്ചു.
ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബി.ബി.എം.പി.) ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മേൽപ്പാലത്തിന് അടിയിൽ വിവിധ ഉദ്യോഗസ്ഥരുമായി ശിവകുമാർ യോഗം ചേർന്നു. ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.) റീജണൽ ഓഫീസർ വിവേക് ജയ്‌സ്‌വാൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു.തുടർന്ന് കെ.ആർ. പുരം മെട്രോ സ്‌റ്റേഷനു സമീപത്തെ സ്ഥലങ്ങളിലെ ഗതാഗത പ്രശ്‌നങ്ങൾ ശിവകുമാർ വിലയിരുത്തി. നഗരത്തിലെ ഗതാഗതപ്രശ്‌നങ്ങൾ പരിഹരിക്കുന്നത് പ്രധാന പരിഗണനകളിലൊന്നാണെന്ന് ശിവകുമാർ പറഞ്ഞു.
എച്ച്.ആർ.ബി.ആർ. ലേഔട്ടിന് സമീപത്തെ ടെലികോം ലേഔട്ടിലെ കനാലിലെ ചെളി നീക്കുന്ന പ്രവൃത്തിയും ശിവകുമാർ പരിശോധിച്ചു. ബൈരതി സുരേഷ് എം.എൽ.എ., ബി.ബി.എം.പി. അഡ്മിനിസ്‌ട്രേറ്റർ രാകേഷ് സിങ്, ബെംഗളൂരു വികസന അതോറിറ്റി (ബി.ഡി.എ.) കമ്മിഷണർ കുമാർ നായക്, ട്രാഫിക് പോലീസ് സ്‌പെഷൽ കമ്മിഷണർ എം.എ. സലീം എന്നിവരും ശിവകുമാറിനൊപ്പമുണ്ടായിരുന്നു.
‘2026 ഫിഫ ലോകകപ്പ് കളിക്കാനില്ല’;**ആരാധകരെ നിരാശരാക്കി ലിയോണല്‍ മെസി
ബ്യൂണസ് ഐറീസ്: 2026 ഫിഫ ലോകകപ്പ് കളിക്കാന്‍ താനുണ്ടാകില്ലെന്ന് അര്‍ജന്‍റീനന്‍ ഇതിഹാസം ലിയോണല്‍ മെസി. ഖത്തറില്‍ 2022ല്‍ നടന്ന ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ കിരീടത്തിലേക്ക് നയിച്ച നായകനായ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലെ ഇന്‍റര്‍ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് തന്‍റെ ഭാവിയെ കുറിച്ച് മനസ് തുറന്നത്. ‘2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തന്‍റെ അവസാന ലോകകപ്പാണ്. കാര്യങ്ങള്‍ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്’ എന്നുമാണ് മെസിയുടെ വാക്കുകള്‍.
ഖത്തറിലെ കിരീടം തന്‍റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും ലിയോണല്‍ മെസി വ്യക്തമാക്കി.