ബെംഗളൂരു∙ ഈ മാസം പത്തിന് നിയമസഭയിലേക്കു വോട്ടെടുപ്പ് നടക്കുന്ന കർണാടകയിൽ ഇതുവരെ എൻഫോഴ്സ്മെന്റ് സംഘങ്ങൾ പിടിച്ചെടുത്തത് 375 കോടി രൂപയുടെ പണവും മറ്റു വസ്തുക്കളും. മാർച്ച് 29നാണ് സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. അന്നു മുതൽ തിങ്കളാഴ്ച വരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകിട്ടോടെ കർണാടകയിൽ പരസ്യ പ്രചാരണം സമാപിച്ചിരുന്നു.
ഞായറാഴ്ച രാത്രി വരെ 7.09 കോടിയുടെ വസ്തുക്കൾ മാത്രമായിരുന്നു പിടിച്ചെടുത്തത്. എന്നാൽ പരസ്യപ്രചാരണത്തിന്റെ അവസാന ദിവസമായ തിങ്കളാഴ്ചത്തേതും കൂടിയാകുമ്പോൾ ആകെ 375 കോടിയുടെ വസ്തുക്കളാണ് വിവിധ ഏജൻസികൾ പിടിച്ചെടുത്തതെന്ന് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസ് അറിയിച്ചു.
പിടിച്ചെടുത്തവയിൽ 147 കോടി രൂപയുടെ കറൻസി നോട്ടും ഉൾപ്പെടുന്നു. 84 കോടി രൂപ മൂല്യം വരുന്ന 22.27 ലക്ഷം ലീറ്റർ മദ്യം, 97 കോടി രൂപ മൂല്യം വരുന്ന സ്വർണവും (179 കിലോ) വെള്ളിയും (669 കിലോ) സൗജന്യമായി നൽകാൻ എത്തിച്ച 24 കോടി രൂപ വിലവരുന്ന സാധനസാമഗ്രികളും 24 കോടി രൂപ മൂല്യം വരുന്ന 1954 കിലോ ലഹരിപദാർഥങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഇവയിൽ എല്ലാമായി ഇതുവരെ 2,896 എഫ്ഐആറാണ് റജിസ്റ്റർ ചെയ്തത്.. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനു മുൻപ് (മാർച്ച് 9 മുതൽ മാർച്ച് 27 വരെ) ആകെ 58 കോടി രൂപയുടെ വസ്തുക്കളാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്ലൈയിങ് സ്ക്വാഡുകൾ, എസ്എസ്ടികൾ, പൊലീസും ചേർന്നു വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിലാണ് ഇവ കണ്ടെടുത്തത്.
കര്‍ണാടകയുടെ ‘പരമാധികാരം’; സോണിയയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍
ന്യൂഡല്‍ഹി: കര്‍ണാടകയെ കുറിച്ചുള്ള സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കോണ്‍ഗ്രസിനോട് വിശദീകരണം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഇട്ട പോസ്റ്റില്‍ വ്യക്തത വരുത്താനും നടപടികള്‍ സ്വീകരിക്കാനുമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. കൂടാതെ, തിങ്കളാഴ്ച്ച പ്രസിദ്ധീകരിച്ച പത്ര പരസ്യത്തില്‍ ബിജെപിക്കും കമ്മീഷന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
കര്‍ണാടകത്തെ കുറിച്ചുള്ള സോണിയാ ഗാന്ധിയുടെ പരാമര്‍ശം മെയ് 6 ന് കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ കര്‍ണാടകയുടെ ‘പരമാധികാരം’ പരാമര്‍ശത്തെ കുറിച്ചാണ് നോട്ടീസ്. ഇതുസംബന്ധിച്ച് ബിജെപി നേതാക്കളായ ഭൂപേന്ദര്‍ യാദവ്, ഡോ. ജിതേന്ദ്ര സിംഗ്, തരുണ്‍ ചുഗ്, അനില്‍ ബലൂനി, ഓം പഥക് എന്നിവരാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.
“കര്‍ണാടകയുടെ സല്‍പ്പേരിനോ പരമാധികാരത്തിനോ അഖണ്ഡതയ്‌ക്കോ ഭീഷണി ഉയര്‍ത്താന്‍ ആരെയും കോണ്‍ഗ്രസ് അനുവദിക്കില്ല” എന്നായിരുന്നു ട്വീറ്റ്.
ഇന്ത്യന്‍ യൂണിയനില്‍ കര്‍ണാടക വളരെ പ്രധാനപ്പെട്ട സംസ്ഥാനമാണെന്നും ഒരു സംസ്ഥാനത്തിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള ഏതൊരു ആഹ്വാനവും വിഭജനത്തിനുള്ള ആഹ്വാനത്തിന് തുല്യമാണെന്നും അത് അപകടകരവും വിനാശകരവുമായ പ്രത്യാഘാതങ്ങള്‍ നിറഞ്ഞതാണെന്നുമാണ് ബിജെപിയുടെ പരാതിയില്‍ പറയുന്നത്.
കൂടാതെ, 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 29 എ (5) പ്രകാരം രജിസ്ട്രേഷന്‍ സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ നിര്‍ബന്ധിത സത്യവാങ്മൂലത്തിന്റെ ലംഘനമാണ് കോണ്‍ഗ്രസിന്റെ ട്വീറ്റ് എന്നും ബിജെപി നല്‍കിയ പരാതിയില്‍ പറയുന്നു.