ദില്ലി: വാൾമാർട്ട് പിന്തുണയുള്ള ഇന്ത്യൻ ഡിജിറ്റൽ പേയ്‌മെന്റ് ആപ്പായ ഫോൺപേ അതിന്റെ പുതിയ ആപ്പ് സ്റ്റോർ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. നിലവിൽ, രാജ്യത്തെ ആൻഡ്രോയിഡ് ആപ്പ് സ്റ്റോർ വിഭാഗത്തിൽ ഗൂഗിളിന്റെ പ്ലേ സ്റ്റോർ ആണ് ആധിപത്യം പുലർത്തുന്നത്. അതിനാൽത്തന്നെ വിപണിയിൽ ഗൂഗിളിനുള്ള വെല്ലുവിളിയാകും ഫോൺപേ.
ഫോൺപേയുടെ ആപ്പ് സ്റ്റോർ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് മികച്ച അനുഭവം’ നൽകുമെന്നും 12 ഇന്ത്യൻ ഭാഷയിൽ ലഭ്യമാകുമെന്നുമാണ് റിപ്പോർട്ട്. ഭാഷയുടെ കാര്യത്തിൽ മാത്രമല്ല, ഉപഭോക്തൃ താൽപ്പര്യത്തിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പ്രാദേശികവൽക്കരിക്കപ്പെട്ട ഒരു ബദൽ ആപ്പ് സ്റ്റോർ നിർമ്മിക്കാൻ കമ്പനി ശ്രമിക്കുന്നതായി ഫോൺ പേ വൃത്തങ്ങൾ വെളിപ്പെടുത്തി.
അതേസമയം ഫോൺ പേ ഇന്ത്യയിൽ 200 മില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറെടുക്കുകയാണ്. രാജ്യത്ത് ഡാറ്റാ സെന്ററുകൾ നിർമ്മിക്കുന്നതിനായാണ് ഏകദേശം 1,661 കോടി രൂപ നിക്ഷേപിക്കാൻ ഫോൺപേ തയ്യാറാകുന്നത്. സാമ്പത്തിക മേഖലയിലുള്ള ഒരു സ്ഥാപനം അതിന്റെ വിശദാംശങ്ങൾ ഉൾപ്പടെയുള്ള ഡാറ്റകൾ വിദേശത്ത് സൂക്ഷിക്കുന്നതിനെ റെഗുലേറ്ററി ബോർഡ് പ്രോത്സാഹിപ്പിക്കുന്നില്ല. ഡാറ്റ സൂക്ഷിക്കുന്നത് പ്രാദേശികമായിട്ടായിരിക്കണം എന്ന റെഗുലേറ്ററി നിർബന്ധമാണ് പുതിയ ഡാറ്റ സെന്റർ ആരംഭിക്കാനുള്ള കാരണം
ഇന്ത്യൻ വിപണിയിൽ ഗൂഗിൾ അതിന്റെ ആധിപത്യം ഉറപ്പിക്കുകയും എന്നാൽ അത് ചൂഷണം ചെയ്തതിനാൽ സെർച്ച് ഭീമന് 161 മില്യൺ ഡോളർ പിഴ ചുമത്തുകയും ചെയ്തതായി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) നേരത്തെ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയ ലൈക്കിനായി ഡാന്‍സും പല്ലുതേപ്പും, അതിരുവിട്ടതോടെ നടപടിയുമായി ദില്ലി മെട്രോ
സമൂഹമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും അതുവഴി ലൈക്കുകളും കമന്‌റുകളും നേടി പ്രശസ്തരാകുന്നവര്‍ ഇന്ന് നിരവധിയാണ്.
പുതുമയുള്ള കോണ്ടന്‌റുകള്‍ക്കായി യുവാക്കള്‍ പുതിയ വഴികള്‍ തേടിപ്പോകാറുണ്ട്. എന്നാല്‍ അതിനായി ദില്ലി മെട്രോ ട്രെയിനിനെ ഉപയോഗിക്കുന്നത് യാത്രക്കാരെ ചില്ലറയ്‌ക്കൊന്നുമല്ല അലോസരപ്പെടുത്തുന്നത്. യാത്രക്കാര്‍ക്ക് ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും റീല്‍സ് വീഡിയോ ഷൂട്ടിംഗ് അനുവദിക്കില്ലെന്നും നേരത്തെ തന്നെ മെട്രോ അധികൃതര്‍ അറിയിച്ചിരുന്നതാണ്. എന്നാല്‍ തിങ്കളാഴ്ച്ച ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‌റെ ട്വിറ്റര്‍ പേജില്‍ വന്ന ട്വീറ്റാണ് വിഷയം വീണ്ടും ചര്‍ച്ചയാക്കിയിരിക്കുന്നത്. വിവിധ തരം തലവേദനകളെക്കുറിച്ചും മെട്രോയ്ക്കുള്ളിലെ ഡാന്‍സ് വീഡിയോ ഷൂട്ടിംഗ് കാണുന്നവര്‍ക്കുണ്ടാകുന്ന തലവേദനയെക്കുറിച്ചുമാണ് ട്വീറ്റ്. മെട്രോയില്‍ യാത്ര ചെയ്യൂ, എന്നാല്‍ പ്രശ്‌നമുണ്ടാക്കരുത് എന്നാണ് ട്വീറ്റിന്‌റെ ക്യാപ്ഷന്‍.
മൈഗ്രേന്‍ ഉള്ളവര്‍ക്കും ഹൈപര്‍ടെന്‍ഷന്‍ ഉള്ളവര്‍ക്കും സ്‌ട്രെസ്സ് ഉള്ളവര്‍ക്കും തലയുടെ ഏതെങ്കിലും ഭാഗങ്ങളിലാകും വേദന ഉണ്ടാകുന്നതെങ്കില്‍ മെട്രോയിലെ ഡാന്‍സ് കാണുന്നവര്‍ക്ക് കഴുത്തടക്കം തലമുഴുവന്‍ വേദനിക്കും എന്ന് അര്‍ത്ഥമാക്കുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ലൈക്കുകള്‍ക്കായി ഇവര്‍ യാത്രക്കാര്‍ക്കിടയില്‍ കയറി നിന്ന് പാട്ടുകള്‍ക്ക് ചുവട് വയ്ക്കുന്നതും , അഭിനയിക്കുന്നതും മെട്രോക്കുള്ളില്‍ കയറി പല്ലുതേക്കലടക്കമുള്ള കാര്യങ്ങള്‍ ചെയ്തതോടെയാണ് മറ്റ് യാത്രക്കാരുടെ പരാതികള്‍ പരിഗണിച്ച് മെട്രോ അധികൃതര്‍ നടപടിയെടുത്തത്.
റീല്‍സ് വീഡിയോ ഷൂട്ടിംഗ് ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഈടാക്കുമെന്നായിരിന്നു പ്രഖ്യാപനം. എന്നാല്‍ നടപടികളില്‍ വലിയ ഫലമുണ്ടായില്ല എന്ന് വിളിച്ചറിയിക്കുന്നതാണ് മെട്രോയുടെ പുതിയ ട്വീറ്റ്.