ബെംഗളൂരു :നഗരത്തിൽ കുട്ടികൾക്കിടയിൽ തക്കാളിപ്പനി (ഹാൻഡ്, ഫുട്ട് ആൻഡ് മൗത്ത് ഡിസിസ്) പടരുന്നു. കഴിഞ്ഞ 3 ആഴ്ചകളിലായി പ്രതിദിനം 6 മുതൽ 10 വരെ കുട്ടികൾ രോഗലക്ഷണങ്ങളുമായി ചികിത്സ തേടുന്നുണ്ടന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
6 മാസം മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികളെയാണു രോഗം ബാധിക്കുന്നത്. നഴ്സറികളിലും പ്ലേ സ്കൂളുകളിലും രോഗ വ്യാപന ഭീഷണി നിലനിൽക്കുന്നുണ്ട്. എന്നാൽ ഭയപ്പെടാനില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ കമ്മിഷണർ ഡി.രൺദീപ് പറഞ്ഞു.
ശ്രദ്ധിക്കാം!
പനി, ക്ഷീണം, സന്ധി വേദന, കൈവെള്ളയിലും കാൽവെള്ളയിലും വായ്ക്കുള്ളിലും പൃഷ്ഠഭാഗത്തും ചുവന്ന കുരുക്കളും തടിപ്പും പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. വയറുവേദന, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം.
രോഗലക്ഷണങ്ങളുണ്ടായാൽ ഉടൻ ചികിത്സ തേടുക
രോഗിയുടെ സ്രവങ്ങൾ, സ്പർശിച്ച് വസ്തുക്കൾ എന്നിവയിലൂടെയാണു രോഗം പടരുക. അതിനാൽ രോഗം ഭേദമാകുന്നതുവരെ കുട്ടികൾ മറ്റുള്ളവരുമായി ഇടപഴകാതിരിക്കാൻ ശ്രദ്ധിക്കുക.