ബെംഗളൂരു: ഹിജാബ് വിലക്കിനെ തുടർന്നുള്ള വിദ്യാർഥി പ്രക്ഷോഭങ്ങളും കലാപങ്ങളും തടയുന്നതിനായി സർക്കാർ അവധി പ്രഖ്യാപിച്ച ഹൈസ്കൂൾ ക്ലാസുകൾ 14 മുതൽ പുനരാരംഭിക്കും. അതേസമയം പ്രീ യൂണിവേഴ്സിറ്റി (പിയു), ഡിഗ്രി ക്ലാസുകൾ പുനരാരംഭിക്കാനുള്ള തീയതി പിന്നീട് പ്രഖ്യാപിക്കും. മുഖ്യമന്ത്രി ബസവരാജ് ബൊബെയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. ആഭ്യന്തര മന്ത്രി അരഗജ്ഞാനേന്ദ്ര, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.അശ്വഥ നാരായണ, പ്രാഥമിക വിദ്യാഭ്യാസ മന്ത്രി ബി.സി.നാഗേഷ് എന്നിവരും പങ്കെടുത്തു. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി യുടെ നേതൃത്വത്തിലുള്ള കർണാടക ഹൈക്കോടതി വിശാല ബെഞ്ചിന്റെ നിർദേശം പാലിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ പുനരാരംഭിക്കാൻ
തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ വിവിധയിടങ്ങളിലെ വിദ്യാലയങ്ങളിൽ കലാപം വ്യാപിച്ചതോടെയാണ് ഹൈസ്കൂൾ, കോളജ് ക്ലാസുകൾക്ക് ഇന്നു വരെ 3 ദിവസത്തെ അവധി സർക്കാർ പ്രഖ്യാപിച്ചത്. വിദ്യാർഥികളുടെ പ്രതിഷേധ മാർച്ചുകളും മറ്റും തടയാൻ ബെംഗളുരുവിൽ സ്കൂളുകൾക്കും കോളജുകൾക്കും 200 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. വിവിധ ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കലക്ടർമാർ, എസ്പിമാർ, ജില്ലാ പഞ്ചായത്ത് സിഇഒമാർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി ഇന്നു മുഖ്യമന്ത്രി വിഡിയോ കോൺഫറൻസിങ് നടത്തും.