
ബെംഗളുരു • ഹിന്ദി ഭാഷ അടിച്ചേൽപിക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ കന്നഡ സംഘടനകളുടെ ട്വിറ്റർ പ്രചാരണവും ബാങ്ക് പിക്കറ്റിങ് സമരവും. കന്നഡ രക്ഷണ വേദികെ നാരായണ ഗൗഡ വിഭാഗമാണ് ഹിന്ദി അടിച്ചേൽപിക്കുന്നതു നിർത്തൂ’ എന്ന ഹാഷ്ടാഗിൽ 12 മണിക്കൂർ പ്രചാരണത്തിനു ഇന്നലെ തുടക്കമിട്ടത്.
ഹിന്ദി ദിനമായ ഇന്നലെ ബെംഗളൂരുവിനു പുറമേ ബെളഗാവി, ധാർവാഡ് വിജയപുര, കലബുറഗി, ചിക്കബെല്ലാപുര, കോ ലാർ,ശിവകമൊഗ്ഗ, ഉഡുപ്പി, ഉത്തരകന്നഡ, മണ്ഡ്യ ജില്ലകളിലാണ് ബാങ്കുകൾക്കു മുന്നിൽ സമരം സംഘടിപ്പിച്ചത്. കർണാടകയിൽ ഉൾപ്പെടെ ഹിന്ദി ഭാഷ പ്രചരിപ്പിക്കാനായി കേന്ദ്ര സർക്കാർ വൻ തുകയാണ് ചിലവഴിക്കുന്നത്. പ്രാദേ ശിക ഭാഷകളെ മാനിക്കാൻ ഇവർ തയാറാകണം. എല്ലാ സമൂഹമാധ്യമങ്ങളും ഈ പ്രചാരണം ഏറ്റെടുക്കണമെന്നും രക്ഷണ വേദികെ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം നമ്മ മെട്രോ കെങ്കേരി റീച്ച് ഉദ്ഘാടനം ചെയ്തതിന്റെ ഭാഗമായി കന്നഡ ബോർഡുകളും ബാനറുകളും പ്രദർശിപ്പിക്കാൻ തയാറാകാത്ത ബിഎംആർസി നടപടി വിവാദമായിരുന്നു.
