ബെംഗളൂരുവില്‍ സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഏഴ് പേര് അറസ്റ്റില്‍. ബിഹാറില്‍ നിന്നാണ് പ്രതികളെ ബെംഗളൂരു റൂറല്‍ ഡിവിഷൻ പൊലീസ് പിടികൂടിയത്.പിടികൂടിയവരില്‍ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആഷിക് കുമാര്‍, മുകേഷ്, രാജാറാം മോഹന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ബാക്കി നാല് പേരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പ്രതികളെല്ലാം ബിഹാറിലെ നവാഡ ജില്ലക്കാരാണ്. കൊലപാതക കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.
മെയ് 21 നാണ് ബെംഗളൂരുവിനെ ഞെട്ടിച്ച കൊലപാതകം ഉണ്ടായത്. ചന്ദാപുര റയില്‍വെ പാലത്തിനു സമീപത്ത് നിന്നും സ്യൂട്ട്കേസില്‍ തിരുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഓടുന്ന ട്രെയിനില്‍ നിന്ന് പ്രതികള്‍ വഴിയിലേക്ക് സ്യൂട്ട്കേസ് വലിച്ചെറിയുകയായിരുന്നു. 17 കാരിയായ റിമയുടെ മൃതശരീരം അടങ്ങിയ സ്യൂട്ട്കേസാണ് പ്രതികള്‍ വലിച്ചെറിഞ്ഞത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടർന്ന് കർണാടകയില്‍ പലയിടങ്ങളിലും പൊലീസ് തിരച്ചില്‍ നടത്തയിരുന്നു. ഇതിനിടയിലാണ് റെയില്‍വെ ട്രാക്കിനടുത്ത് നിന്ന് ദുരൂഹ സാഹചര്യത്തില്‍ സ്യൂട്ട്കേസ് ലഭിച്ചത്. പൊലീസെത്തി തുറന്ന് നോക്കിയപ്പോഴാണ് മൃതദേഹം സ്യൂട്ട്കേസില്‍ തിരുകി വലിച്ചെറിഞ്ഞതാണെന്ന് കണ്ടെത്തുന്നത്.