ബെംഗളൂരു: സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ മരിക്കുന്നവരിൽ 60 ശതമാനവും ഇരുചക്രവാഹന യാത്രികരാണെന്ന് എ.ഡി.ജി.പി. (ട്രാഫിക് ആൻഡ് റോഡ് സുരക്ഷ) അലോക് കുമാർ അറിയിച്ചു. ഹെൽമെറ്റ് ധരിക്കാത്തതും നിലവാരമുള്ള ഹെൽമെറ്റ് ഉപയോഗിക്കാത്തതും മരണത്തിലേക്ക് നയിക്കുന്നതിൽ പ്രധാനപങ്കു വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2020, 2021 വർഷങ്ങളിൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുണ്ടായ വാഹനാപകടങ്ങളുടെയും മരണങ്ങളുടെയും കണക്കുകൾ അലോക് കുമാർ സാമൂഹിക മാധ്യമമായ ‘എക്സി’ൽ പോസ്റ്റ് ചെയ്തു. ഇരുചക്രവാഹന യാത്രികരുടെ മരണം ആശങ്കയുളവാക്കുന്നതാണെന്നും ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു.
2020-ൽ 5,171 പേരും 2021-ൽ 4,938 പേരുമാണ് ഇരുചക്ര വാഹനാപകടങ്ങളിൽ മരിച്ചത്. ഇരുചക്രവാഹനത്തിനുപിന്നാലെ കാറപകടങ്ങളിലാണ് കൂടുതൽ പേർ മരിക്കുന്നത്. ലോറി, ഓട്ടോറിക്ഷ, ബസ് തുടങ്ങിയ വാഹനങ്ങളും അപകടത്തിൽപ്പെട്ട് ഒട്ടേറെ ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. പരിക്കേറ്റ് ജീവിതകാലം മുഴുവൻ തളർന്ന് കിടക്കേണ്ടിവരുന്നവരുമുണ്ട്. രാത്രികാലങ്ങളിലും പുലർച്ചെയുമാണ് കൂടുതൽ അപകടങ്ങളും സംഭവിക്കുന്നത്.
കാവേരി നദീജലം;നിലപാടുമാറ്റി ഡി.കെ. ശിവകുമാർ
ബെംഗളൂരു: കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുകൊടുക്കുന്നതിൽ പ്രതിപക്ഷത്തെക്കൂടാതെ സ്വന്തംപാർട്ടിയിൽനിന്ന് വിമർശനമുയർന്നതോടെ നിലപാടുമാറ്റി ഡി.കെ. ശിവകുമാർ. വെള്ളം വിട്ടുകൊടുക്കണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റി (സി.ഡബ്ല്യു.എം.എ.) യെ സമീപിക്കുമെന്ന് ഡി.കെ. ശിവകുമാർ പറഞ്ഞു. നേരത്തേ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
തമിഴ്‌നാട്ടിലെ ഡി.എം.കെ. സർക്കാരിനെ പ്രീണിപ്പിച്ച് ‘ഇന്ത്യ’ സഖ്യത്തിന്റെ കെട്ടുറപ്പ് വർധിപ്പിക്കാനുള്ള ശ്രമമാണിതെന്നും സംസ്ഥാനത്തെ കർഷകരെ വഞ്ചിക്കുകയാണ് സർക്കാരെന്നും ജെ.ഡി.എസും ബി.ജെ.പി.യും ആരോപിച്ചു. മാണ്ഡ്യയിൽ കർഷകരും സർക്കാരിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ മാണ്ഡ്യയിലെ കോൺഗ്രസ് എം.എൽ.എ.യായ രവികുമാർ ഗൗഡയും വെള്ളം വിട്ടുകൊടുക്കുന്നതിനെതിരേ പരസ്യപ്രതികരണം നടത്തിയത് സർക്കാരിനെ പ്രതിരോധത്തിലാക്കി. കെ.ആർ.എസ്. അണക്കെട്ടിൽ മുൻവർഷത്തെക്കാൾ വെള്ളം കുറഞ്ഞതിനാൽ തമിഴ്‌നാടിന് വെള്ളം വിട്ടുകൊടുക്കുന്നത് പ്രായോഗികമല്ലെന്നായിരുന്നു രവികുമാർ ഗൗഡയുടെ വിമർശനം.
15 ദിവസത്തേക്ക് പ്രതിദിനം 10,000 ക്യുസെക്സ് വെള്ളം തമിഴ്‌നാടിന് വിട്ടുകൊടുക്കണമെന്നാണ് സി.ഡബ്ല്യു.എം.എ. കർണാടകത്തോട് നിർദേശിച്ചത്. എന്നാൽ മഴക്കുറവ് പരിഗണിക്കാതെ വെള്ളംവിട്ടുകൊടുക്കുമെന്ന് ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചതാണ് വിവാദങ്ങൾക്കിടയാക്കിയത്.