ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് നവജാതശിശുക്കള്‍ മരിച്ചു. ശനിയാഴ്ചയാണ് ആശുപത്രിയില്‍ തീപിടിത്തമുണ്ടായത്. രാത്രി പതിനൊന്നരയോടെയാണ് തീപിടിത്തമുണ്ടായെന്ന് അറിയിച്ച് തങ്ങള്‍ക്ക് ഫോണ്‍കോള്‍ ലഭിച്ചതെന്ന് ഫയർ ഫോഴ്സ് വ്യക്തമാക്കി. ഈസ്റ്റ് ഡല്‍ഹിയിലെ വിവേക് വിഹാർ ഏരിയയിലെ ആശുപത്രിയിലാണ് സംഭവം. തീയണക്കാനായി ഒമ്ബത് ഫയർഫോഴ്സ് യൂണിറ്റുകളെയാണ് സംഭവസ്ഥലത്തേക്ക് എത്തിച്ചത്.
12 കുട്ടികളെ തീപിടിത്തമുണ്ടായ ആശുപത്രിയില്‍ നിന്ന് രക്ഷിച്ചുവെങ്കിലും ഇതില്‍ ഏഴ് പേർ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മറ്റ് അഞ്ച് കുട്ടികള്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരുകയാണ്. തീപിടിത്തത്തിന്റെ കാരണമെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഡല്‍ഹി സഹാദ്ര ഏരിയയിലെ റസിഡൻഷ്യല്‍ ബില്‍ഡിങ്ങിലും ശനിയാഴ്ച തീപിടത്തമുണ്ടായി. അഞ്ച് ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് 13 പേരെ സംഭവസ്ഥലത്ത് നിന്ന് രക്ഷിച്ചത്.
രാജ്കോട്ടില്‍ ഗെയിമിങ് സെന്ററിലുണ്ടായ തീപിടിത്തത്തില്‍ 24 പേർ കൊല്ലപ്പെട്ട ദിവസം തന്നെയാണ് ഡല്‍ഹിയിലെ ആശുപത്രിയിലും തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ഗുജറാത്ത് സർക്കാർ പ്രത്യേക അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.