ബെംഗളൂരുവില്‍ നടത്തിയ വൻ റെയ്ഡില്‍ 23 കോടി രൂപ വില വരുന്ന ലഹരി വസ്തുക്കളുമായി 5 പേർ അറസ്റ്റില്‍. എംഡിഎംഎ, ഹഷീഷ് ഓയില്‍, ഹൈഡ്രോ കഞ്ചാവ് എന്നിവയുള്‍പ്പെടെ 15 കിലോ ലഹരിവസ്തുക്കളാണ് മൂന്ന് കേസുകളിലായി പിടികൂടിയത്.രഹസ്യ വിവരങ്ങളെ തുടർന്ന് സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സി.സി.ബി.) നടത്തിയ റെയ്ഡില്‍ ആണ് വൻ ലഹരി ശേഖരം പിടികൂടിയത്. കെ.ജി നഗറിലെ ഫോറിൻ പോസ്റ്റ് ഓഫീസില്‍ ലഭിച്ച ഒരു പാഴ്സലിനെ പിന്തുടർന്നുള്ള പരിശോധനയാണ് ഇവരെ പിടികൂടാനുള്ള നീക്കത്തിനാധാരം. ഇതില്‍ നിന്ന് ലഭിച്ച ഹൈഡ്രോ കഞ്ചാവ് തായ്ലൻഡില്‍നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് കണ്ടെത്തി.
അറസ്റ്റിലായവർ രാജ്യാന്തര ലഹരികടത്തുകാർക്കും നഗരത്തിലെ ഇടപാടുകാർക്കും ഇടയില്‍ പ്രവർത്തിക്കുന്ന ഇടനിലക്കാരാണെന്നാണ് നിഗമനം. സമൂഹമാധ്യമങ്ങളിലൂടെ എൻക്രിപ്റ്റ് ചെയ്ത സന്ദേശങ്ങള്‍ ഉപയോഗിച്ചാണ് ഇവർ വിദേശ പോസ്റ്റ് ഓഫിസുകള്‍ വഴി ലഹരി ഇറക്കുമതി ചെയ്തിരുന്നത്. സംഭവത്തെ തുടർന്ന് ബെംഗളൂരുവില്‍ പൊലീസ് പരിശോധന ശക്തമാക്കി.