ചില മൃഗങ്ങളെ, ജീവികളെ ഒക്കെ പിടിക്കുന്നതും കഴിക്കുന്നതും ഒക്കെ നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. മിക്കവാറും വംശനാശ ഭീഷണി നേരിടുന്ന ജീവികളെ കൊല്ലുന്നതും മറ്റും കുറ്റമാണ്. അതുപോലെ ഉത്തർ പ്രദേശിലെ നാല് മത്സ്യത്തൊഴിലാളികൾ യമുനാ നദിയിൽ നിന്നും ഡോൾഫിനെ പിടിച്ച് പാകം ചെയ്തു കഴിച്ചതിന്റെ പേരിൽ നിയമനടപടികൾ നേരിടുകയാണ്. തിങ്കളാഴ്ച പൊലീസ് തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. പിന്നാലെ പൊലീസ് ഇത് ചെയ്തവർക്ക് വേണ്ടി അന്വേഷണം ആരംഭിക്കുകയും ഒരാൾ അറസ്റ്റിലാവുകയും ചെയ്തു. ചൈൽ ഫോറസ്റ്റ് ഓഫീസർ രവീന്ദ്ര കുമാർ തിങ്കളാഴ്ച പരാതി നൽകിയതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ജൂലൈ 22 -ന് രാവിലെ യമുനയിൽ നിന്നും മീൻ പിടിക്കുകയായിരുന്നു നസീർപൂർ ഗ്രാമത്തിൽ നിന്നുമുള്ള നാല് മത്സ്യത്തൊഴിലാളികൾ. ആ സമയത്താണ് ഡോൾഫിൻ ഇവരുടെ വലയിൽ കുടുങ്ങിയത് എന്ന് പിപ്രി എസ്എച്ച്ഒ ശ്രാവൺ കുമാർ സിംഗ് പറഞ്ഞു. പിന്നാലെ അവർ ഡോൾഫിനെ തങ്ങളുടെ ചുമലിലേറ്റി വന്നു, ശേഷം വീട്ടിലെത്തി പാകം ചെയ്ത് കഴിക്കുകയും ചെയ്തു.
മത്സ്യത്തൊഴിലാളികൾ ഡോൾഫിനെയും കൊണ്ടുപോകവെ അതുവഴി കടന്നുപോവുകയായിരുന്ന ആളുകളാണ് അത് ക്യാമറയിൽ പകർത്തിയത്. ഫോറസ്റ്റ് റേഞ്ചറുടെ പരാതിയുടെ അടിസ്ഥാനത്തിൽ രഞ്ജിത് കുമാർ, സഞ്ജയ്, ദീവൻ, ബാബ എന്നിവർക്കെതിരെയാണ് വന്യജീവി സംരക്ഷണ നിയമം (1972) പ്രകാരം കേസെടുത്തിരിക്കുന്നത് എന്ന് പൊലീസ് പിടിഐയോട് പറഞ്ഞു.
രഞ്ജിത് കുമാർ പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ടു. മറ്റുള്ള മൂന്നുപേർക്ക് വേണ്ടി അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. സംഭവം ഇന്റർനെറ്റിലൂടെ പ്രചരിച്ചതിന് പിന്നാലെ നിരവധിപ്പേരാണ് ഇതുമായി ബന്ധപ്പെട്ട ചർച്ചകളുമായി എത്തിയിരിക്കുന്നത്.
കെഎസ്ആർടിസിയുടെ ആദ്യ സീറ്റർ കം സ്ലീപ്പർ ബസ് എത്തി
തിരുവനന്തപുരം: കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും കരുതൽ ധനമായി വാങ്ങിയ തുക ഉപയോഗിച്ച് കെഎസ്ആർടിസി – സ്വിഫ്റ്റ് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസായ സീറ്റർ കം സ്ലീപ്പർ ബസ് നിരത്തിലേക്ക്. കൂടതൽ സൗകര്യങ്ങളോട് കൂടിയ 2 + 1 സീറ്റുകൾ ( ഒരു വശത്ത് രണ്ട് സീറ്റുകളും, മറു വശത്ത് 2 സീറ്റും) ഉള്ള 27 സീറ്ററുകളും, 15 സ്ലീപ്പർ സീറ്റുകളുമുള്ള ബസിൽ കാഫ് സപ്പോർട്ട് ഉള്ള സെമി സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്.
എല്ലാ സീറ്റുകളിലും, ബെർത്തുകളിൽ ചാർജിംഗ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൽ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെയുള്ള സൗകര്യം ഉണ്ട്. കെഎസ്ആർടിസി- സ്വിഫ്റ്റിൽ നിന്നും വിഭിന്നമായി പുതിയ ഡിസൈനിലാണ് ഈ ബസിന്റെ രൂപകൽപ്പന. യാത്രക്കാരിൽ നിന്നുള്ള പ്രതികരണം അനുസരിച്ച് ഇതുപോലുള്ള പുതിയ ഡിസൈൻ ഉപയോഗിക്കാനാണ് തീരുമാനം.
എയർ സസ്പെഷനോട് കൂടിയ 12 മീറ്റർ അശോക് ലൈലാന്റ് ഷാസിയിൽ, ബിഎസ് 6 ചേയ്സിലുമായി എസ്.എം കണ്ണപ്പ ബാംഗ്ലൂർ ആണ് ബസ് നിർമ്മാണം പൂർത്തിയാക്കിയത്. 200 എച്ച്.പി പവർ ആണ് ഈ ബസുകൾക്ക് ഉള്ളത്. സുരക്ഷയ്ക്ക് രണ്ട് എമർജസി വാതിലുകളും നാല് വശത്തും എൽഇഡി ഡിസ്പ്ലേ ബോർഡും ഉണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ ക്യാബിൽ തന്നെ സൗകര്യം ഉണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലർട്ടും ഒരുക്കിയിട്ടുണ്ട്.
കെഎസ്ആർടിസിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ തിരുവനന്തപുരം- കാസർഗോഡ് റൂട്ടിൽ ഒരു എ.സി ബസും ഒരു നോൺ എസി ബസുമാണ് പരീക്ഷണാർത്ഥത്തിൽ സർവ്വീസ് നടത്തുക. ഇതിന് ലഭിക്കുന്ന സ്വീകരണം പരിശോധിച്ച് കൂടുതൽ ബസുകൾ പിന്നീട് പുറത്തിറക്കും.
കെഎസ്ആർടിസി – സ്വിഫ്റ്റിലെ ജീവനക്കാരിൽ നിന്നും വാങ്ങുന്ന കരുതൽ ധനം ബാങ്കിൽ ഇടുന്നതിന് പകരം ഇതിൽ ലഭിക്കുന്ന ലാഭവിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാരുമായി പങ്ക് വെയ്ക്കാനാണ് കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ ശ്രമമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ഇത്തരത്തിൽ പൊതു ജനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ബസുകൾ വാങ്ങി അതിന്റെ ലാഭം അവർക്ക് തന്നെ നൽകുന്ന പദ്ധതിയും നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ലക്ഷ്യമുണ്ട്.