ബെംഗളൂരു: ചിക്കമംഗളൂരുവിലെ എൻ ആർ പുര താലൂക്കിലെ ബാലെഹോന്നൂരിനടുത്ത് ചിക്ക അഗ്രഹാരയ്ക്ക് സമീപമുള്ള വനമേഖലയിലെ റോഡരികിൽ വെള്ളിയാഴ്ച 34 ഓളം കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. കുരങ്ങുകളുടെ ജഡം കണ്ട നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥരും മൃഗഡോക്ടർമാരും സ്ഥലത്തെത്തി സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.
14 ആൺ കുരങ്ങുകളുടെയും 16 പെൺ കുരങ്ങുകളുടെയും 4 കുട്ടിക്കുരങ്ങുകളുടെയും ജഡങ്ങളാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. ഇവക്ക് വിഷബാധയേറ്റതാണെന്നാണ് സംശയിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് ചത്ത കുരങ്ങുകളുടെ പോസ്റ്റ്മോർട്ടം നടത്തി കൂടുതൽ പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചു. നാല് കുഞ്ഞുങ്ങളുൾപ്പെടെ 34 കുരങ്ങുകളാണുണ്ടായിരുന്നതെന്ന് വനം വകുപ്പ് പറയുന്നു.
എല്ലാ കുരങ്ങുകളുടെയും തലയ്ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് അവയെ ഇടിച്ചു കൊന്നു എന്ന് സംശയിക്കുന്നു. പോസ്റ്റ്മോർട്ടത്തിൽ, വയറിലും കുടലിലും വാഴപ്പഴം കണ്ടെത്തിയതിനാൽ, വാഴപ്പഴത്തിൽ ഒളിപ്പിച്ച് വിഷം നൽകിയതായി സംശയിക്കുന്നു. കുരങ്ങുകളെ കൊന്ന കുറ്റവാളികളെ കണ്ടെത്താൻ പോലീസും വനംവകുപ്പ് അധികൃതരും അന്വേഷണം നടത്തുന്നുണ്ട്. കാപ്പി, വാഴ തുടങ്ങിയ വിളകൾ സംരക്ഷിക്കാൻ മലയോരവാസികൾ കുരങ്ങുപിടുത്തക്കാരെ ഏർപ്പാട് ചെയ്യുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.