നീറ്റ് യുജി പരീക്ഷയുടെ വ്യാജ മാർക്ക് ഷീറ്റിനായി 18-കാരൻ ചെലവാക്കിയത് 17,000 രൂപ. കർണാടകയിലെ ഉഡുപ്പിയിലാണ് സംഭവം.വീട്ടുകാരെ കാണിച്ച് ആളാകാനായാണ് വിദ്യാർഥി വ്യാജ നീറ്റ് സ്കോർകാർഡ് പണംനല്‍കി സ്വന്തമാക്കിയത്. വിദ്യാർഥിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ഉഡുപ്പി സൈബർ എക്കണോമിക് ആൻഡ് നർക്കോട്ടിക് ക്രൈം സ്റ്റേഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നീറ്റ് യുജി പരീക്ഷയ്ക്കുവേണ്ടി തയ്യാറെടുക്കുന്നതിനിടെയാണ് വിദ്യാർഥി എഡിറ്റിങ് മാസ്റ്റർ എന്ന യൂട്യൂബ് ചാനല്‍ കാണുന്നത്.
നീറ്റ്, സിബിഎസ്ഇ, ജെഇഇ പരീക്ഷകളുടെ വ്യാജ മാർക്ക് ഷീറ്റുകള്‍ ഡിജിറ്റലായി നിർമിക്കാമെന്ന വിവരം ചാനലിലൂടെ വിദ്യാർഥി മനസിലാക്കി. ഒപ്പം വ്യാജ മാർക്ക് ഷീറ്റുകള്‍ വേണ്ടവർക്ക് ബന്ധപ്പെടാനായി രണ്ട് വാട്ട്സ്ആപ്പ് നമ്ബറുകളും ചാനലിലൂടെ കിട്ടി.ഇതിലൊരു നമ്ബറില്‍ വിദ്യാർഥി ബന്ധപ്പെടുകയായിരുന്നു. വിഷ്ണു കുമാർ എന്ന് സ്വയം പരിചയപ്പെടുത്തിയ ആള്‍ക്ക് യുപിഐ മുഖേനെ 17,000 രൂപ അയക്കാൻ ആവശ്യപ്പെട്ടു. തുക കൈമാറിയ ശേഷം ജൂണ്‍ 16-ന് വിഷ്ണു കുമാർ വിദ്യാർഥിക്ക് വ്യാജ മാർക്ക് ഷീറ്റും വ്യാജ ഒഎംആർ ഷീറ്റും വാട്ട്സ്ആപ്പില്‍ അയച്ചുകൊടുത്തു. ഈ മാർക്ക് ഷീറ്റ് പ്രകാരം 646 മാർക്കാണ് വിദ്യാർഥിക്ക് ലഭിച്ചത്. അതായത് അഖിലേന്ത്യാതലത്തില്‍ 106-ാം റാങ്ക്!
വീട്ടുകാരെ ഈ മാർക്ക് ഷീറ്റ് കാണിച്ചതോടെയാണ് കഥയില്‍ ട്വിസ്റ്റുണ്ടായത്. മകൻ ഇത്രവലിയ നേട്ടം കൈവരിച്ചിട്ടും അത് വാർത്തയാകാത്തത് എന്താണെന്നോർത്ത് സർക്കാർ ജീവനക്കാരനായ പിതാവിന് ആശയക്കുഴപ്പമുണ്ടായി. തുടർന്ന് അദ്ദേഹം തന്നെ മാർക്ക് ഷീറ്റുമായി പ്രാദേശിക പത്രത്തെ സമീപിക്കുകയും വാർത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു.ഇതിന് ശേഷം നാഷണല്‍ ടെസ്റ്റിങ് ഏജൻസിയുടെ (എൻടിഎ) വെബ്സൈറ്റ് പരിശോധിച്ച പിതാവ് ഞെട്ടി. മകന്റെ യഥാർഥ മാർക്ക് 65 ആണെന്നാണ് വെബ്സൈറ്റിലുണ്ടായിരുന്നത്. അതായത് അഖിലേന്ത്യാതലത്തില്‍ 17,62,258-ാം റാങ്ക്. പിന്നാലെ മകൻ കുറ്റസമ്മതം നടത്തി. ഇതോടെയാണ് പിതാവ് പരാതിയുമായി പോലീസിനെ സമീപിച്ചത്.