ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മാണത്തിലായിരുന്ന തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയിട്ട് 120 മണിക്കൂര്‍ പിന്നിട്ടു. 40 തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ രക്ഷാപ്രവര്‍ത്തകര്‍ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും ഓക്സിജനും എത്തിക്കുന്നുണ്ടെങ്കിലും അവരുടെ ആരോഗ്യത്തെക്കുറിച്ചും ആശങ്കയുണ്ട്. നവംബര്‍ 12നാണ് നിര്‍മാണത്തിലിരിക്കുന്ന സില്‍ക്യാര ടണലിന്‍റെ ഒരു ഭാഗം തകര്‍ന്നത്. 2018-ല്‍ തായ്‌ലൻഡിലെ ഗുഹയില്‍ കുടുങ്ങിയ കുട്ടികളെ വിജയകരമായി പുറത്തെത്തിച്ചതുപോലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയ തായ്‌ലൻഡിലെയും നോര്‍വേയിലെയും എലൈറ്റ് റെസ്‌ക്യൂ ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. തകര്‍ന്ന തുരങ്കത്തിന്‍റെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 24 മീറ്ററോളം തുരന്ന് തൊഴിലാളികള്‍ക്ക് ഭക്ഷണവും ഓക്സിജനും വിതരണം ചെയ്യുന്നതിനായി നാല് പൈപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.
തൊഴിലാളികള്‍ സമഗ്രമായ പുനരിവാസത്തിന്‍റെ ആവശ്യകതയെക്കുറിച്ചും ഡോക്ടര്‍മാര്‍ ഊന്നിപ്പറയുന്നുണ്ട്. “ഇത് വളരെ ആഘാതകരമായ ഒരു സംഭവമാണ്. അവരുടെ ഇപ്പോഴത്തെ മാനസികാവസ്ഥ ഭയാനകമായിരിക്കും. അവരുടെ ഭാവിയെക്കുറിച്ചും അവരുടെ നിലനില്‍പ്പിനെക്കുറിച്ചുമുള്ള അനിശ്ചിതത്വം നിറഞ്ഞതായിരിക്കും.ഭയവും നിസ്സഹായതയും അവരെ ബാധിച്ചിട്ടുണ്ടാകാം. കാര്യങ്ങള്‍ വേര്‍തിരിച്ചറിയാന്‍ പ്രയാസപ്പെട്ടേക്കാം” ഡല്‍ഹിയിലെ ശ്രീ ബാലാജി ആക്ഷൻ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലെ കണ്‍സള്‍ട്ടന്‍റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.അര്‍ച്ചന ശര്‍മ പിടിഐയോട് പറഞ്ഞു. പുറംലോകം കാണാതെ ഒരേ സ്ഥലത്ത് ദിവസങ്ങളായി തുടരുന്നതിനാല്‍ തൊഴിലാളികള്‍ പരിഭ്രാന്തരാകാന്‍ സാധ്യതയുണ്ടെന്ന നോയിഡ ഫോര്‍ട്ടിസ് ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിൻ ഡയറക്ടര്‍ ഡോ.അജയ് അഗര്‍വാള്‍ പറഞ്ഞു.