മംഗളൂരു: നഗരത്തില്‍ കാര്‍സ്റ്റ്രീറ്റിലും ഫല്‍നീറിലും വിറ്റ ലഹരി കലര്‍ന്ന 100 കിലോ ചോക്ലേറ്റുകള്‍ പിടികൂടിയതില്‍ രണ്ട് പെട്ടിക്കട ഉടമകള്‍ അറസ്റ്റില്‍. കാര്‍ സ്ട്രീറ്റിലെ പെട്ടിക്കട ഉടമ മംഗളൂരു വി.ടി റോഡിലെ മനോഹര്‍ ഷെട്ടി (47), ഫല്‍നിറിലെ കടയുടമ യു.പി സ്വദേശി ബച്ചൻ സോങ്കാര്‍ (45) എന്നിവരുടെ അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി. ഇരുവരേയും വ്യാഴാഴ്ച കസ്റ്റഡിയില്‍ എടുത്തിരുന്നു.
ആനന്ദ ചൂര്‍ണ, പവ്വര്‍ മുനക്കവടി, ബാം ബാം മുനക്കവടി, മഹാശക്തി മുനക്ക എന്നിങ്ങനെ നാലിനം ചോക്കലേറ്റുകളാണ് പിടികൂടിയത്. എല്ലാറ്റിന്റേയും ലേബലുകള്‍ ഹിന്ദിയിലാണ്. ഇവക്ക് 53,500 രൂപ വില കണക്കാക്കുന്നു.![]()
പ്രാദേശിക തലത്തിലോ കുടില്‍ വ്യവസായമായോ നിര്‍മ്മിക്കുന്ന ഉല്പന്നം എന്ന പ്രതീതിയുളവാക്കുന്നതാണ് ലേബലുകള്‍ എന്ന് പൊലീസ് പറഞ്ഞു. ഉറവിടം യു.പിയാണെന്നും സൂചനയുണ്ട്.
അറസ്റ്റിലായ ബച്ചൻ സോങ്കാറിനെ കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്തും. ഇയാള്‍ മാഫിയ കണ്ണിയാണോ എന്ന് കണ്ടെത്തണം. സ്ഥിരമായി കാര്‍ സ്ട്രീറ്റിലെയും ഫൻനീറിലേയും കടകളില്‍ എത്താറുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇരു കടകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടിരൂന്നത്. സ്കൂള്‍, കോളജ് വിടുന്ന സമയങ്ങളില്‍ കുട്ടികള്‍ വൻതോതില്‍ എത്തി വാങ്ങുന്നത് ചോക്ലേറ്റുകളാണെന്ന് കണ്ടെത്തിയിരുന്നു.