ബെംഗളൂരു: ഇന്ത്യയുടെ ഐടി നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് അഭൂതപൂർവ്വമായ വളർച്ചയാണ് പ്രകടിപ്പിക്കുന്നത്.സാധാരണ അപ്പാർട്ടുമെന്റുകള്‍ക്കു പോലും വില കുതിച്ചുയർന്നിരിക്കുന്നു. വൈറ്റ്ഫീല്‍ഡ്, സർജാപുർ എന്നിവിടങ്ങളില്‍ അപ്പാർട്ടുമെന്റൊന്നിന് ചുരുങ്ങിയത് 1 കോടി രൂപയാണ്. യെലഹങ്കയില്‍ പോലും ഇത്രയും ചെലവ് വരുന്നു. അതും രജിസ്ട്രേഷനു മുമ്ബ് വരുന്ന ചെലവാണ്. ഇന്റീരിയറിന്റെയും മറ്റും ചെലവ് വേറെ വരും. ഇത് ശരിയായ റിയല്‍ എസ്റ്റേറ്റ് വളർച്ച തന്നെയാണോ അതോ ഊതിപ്പെരുപ്പിക്കുന്ന വെറും കുമിളയാണോ എന്ന ചർച്ചയാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.കോവിഡനന്തര കാലത്താണ് ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വിലകള്‍ കുത്തനെ ഉയരാൻ തുടങ്ങിയതെന്ന് റെഡ്ഢിറ്റില്‍ ഒരു ഉപയോക്താവ് കുറിക്കുന്നു. കഴിഞ്ഞ ആറ് വർഷമായി ബെംഗളൂരുവില്‍ താമസിക്കുന്ന ഇദ്ദേഹം ഇപ്പോഴത്തെ റിയല്‍ എസ്റ്റേറ്റ് വിലകളുടെ പോക്ക് കണ്ട് അല്‍പ്പം അരക്ഷിതത്വത്തിലാണ്. അദ്ദേഹത്തിന്റെ സംശയം ഇതാണ്: ബെംഗളൂരു തന്നെയാണ് ഇന്ത്യയിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ഈ വളർച്ച സുസ്ഥിരമാണോ? അതോ ഒരു വെറും കുമിളയാണോ? അധികം താമസിയാതെ തന്നെ പൊട്ടുകയും യഥാർത്ഥ സ്ഥിതിയിലേക്ക് ചുരുങ്ങുകയും ചെയ്യുന്ന ഒരു കുമിള?ഈ ചോദ്യങ്ങള്‍ക്കൊടുവില്‍ റെഡ്ഢിറ്റ് ഉപയോക്താവ് അടുത്തിടെ ബെംഗളൂരുവില്‍ ഫ്ലാറ്റ് വാങ്ങിയവരുടെ അഭിപ്രായം ആരായുകയാണ്. ഫ്ലാറ്റ് സ്വന്തമാക്കിയവരെല്ലാം ഇപ്പോള്‍ സന്തുഷ്ടരാണോ എന്നതാണ് സംശയം. ധാരാളം പേര്‍ ഇതിന് മറുപടിയുമായി എത്തിയിട്ടുണ്ട്.ഫ്ലാറ്റ് വാങ്ങാൻ മാർക്കറ്റിങ് കക്ഷികള്‍ വന്ന് പലതും പറയും അതിലൊന്നും വീഴരുത് എന്നാണ് ഒരു റെഡ്ഢിറ്റ് ഉപയോക്താവിന്റെ ഉപദേശം. ജിമ്മുണ്ട് പൂളുണ്ട് എന്നെല്ലാം പറയും. പക്ഷെ ഭൂരിഭാഗം നിക്ഷേപകരും ഈ അപ്പാർട്ടുമെന്റുകള്‍ രജിസ്റ്റർ ചെയ്തിട്ടു പോലുമുണ്ടാകില്ല. ഐപിഒ നിക്ഷേപം പോലെ പണം ഇരട്ടിച്ച് കിട്ടുന്നത് നോക്കിക്കൊണ്ടാണ് അവർ ആളുകളെ പിടിക്കാനിറങ്ങുന്നത് എന്നാണ് മുന്നറിയിപ്പ്.വിപണിയുടെ സ്വഭാവം അങ്ങനെയാണെന്നും, യാതൊരു യുക്തിയുമില്ലാതെ അത് ദീർഘകാലം പ്രവർത്തിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു മറ്റൊരാള്‍. വേറൊരാള്‍ പറയുന്നത് ഒരു കോടിക്ക് ഫ്ലാറ്റ് കിട്ടുമായിരിക്കും പക്ഷെ, ഒരു ‘ഡീസന്റ്’ ഫ്ലാറ്റ് കിട്ടുകയില്ല എന്നാണ്. നല്ല ഓപ്പണ്‍ സ്പേസും, നല്ല ഏരിയയും, നല്ല അയല്‍പക്കവുമെല്ലാം ഒത്തുവരണമെങ്കില്‍ ഒരു രണ്ട് കോടിയെങ്കിലും ചെലവാക്കേണ്ടി വരും.ബെംഗളൂരുവില്‍ കാര്യങ്ങള്‍ പൊസിറ്റീവാണെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റു ചിലർ. അവിടെ തന്നെ ജോലി ചെയ്ത് റിട്ടയർ ചെയ്യാനാണ് പ്ലാനെങ്കില്‍ ഒരു പേടിയും വേണ്ട. അപ്പാർട്ടുമെന്റുകള്‍ക്ക് വില ഉയർന്നു കൊണ്ടേയിരിക്കും. വളരെ വേഗത്തില്‍ വളരില്ലെങ്കില്‍ പോലും. കാരണവും അദ്ദേഹം വിശദീകരിക്കുന്നുണ്ട്. സമ്ബത്ത് കുറച്ചു പേരുടെ കൈകളില്‍ കേന്ദ്രീകരിക്കുന്നത് ഇനിയും തുടരും. അങ്ങനെ കേന്ദ്രീകരിക്കുന്തോറും റിയല്‍ എസ്റ്റേറ്റ് വിലകള്‍ ഉയർന്നു കൊണ്ടിരിക്കും.എന്നാല്‍ ചിലർ വലിയ അപകടം മണക്കുന്നുമുണ്ട്. 2011 മുതല്‍ കോവിഡ് കാലം വരെ ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വിലകളില്‍ യാതൊരു വളർച്ചയും ഇല്ലായിരുന്നു എന്ന് ചൂണ്ടിക്കാണിക്കുകയാണ് ഒരു റെഡ്ഢിറ്റ് ഉപയോക്താവ്.
തന്റെ സഹോദരന് ബെംഗളൂരുവിലെ അപ്പാർട്ടുമെന്റ് അന്ന് നഷ്ടത്തില്‍ വില്‍ക്കേണ്ടി വന്നു. എന്നാല്‍ കോവിഡനന്തരം വിലകളെല്ലാം ഇരട്ടിയായി ഉയർന്നു. കണ്ടിടത്തോളം അത് അധികകാലം നിലനില്‍ക്കില്ലെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.