2024-25 വർഷം ബെംഗളൂരുവില്‍ പുതിയതായി 7.22 ലക്ഷം വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതോടെ നഗരത്തില്‍ ആകെ വാഹനങ്ങളുടെ എണ്ണം 1.23 കോടിയായി.കഴിഞ്ഞ വർഷം 4.68 ലക്ഷം ഇരുചക്ര വാഹനങ്ങളും 1.45 ലക്ഷം കാറുകളും ബെംഗളൂരുവില്‍ രജിസ്റ്റർ ചെയ്തു.കർണാടകത്തില്‍ രജിസ്റ്റർ ചെയ്ത കാറുകളുടെ പകുതിയിലേറെയും ബെംഗളൂരുവിലാണ്. 2020-21 വർഷം നഗരത്തില്‍ ഒരു കോടി വാഹനങ്ങളും 2021-22 വർഷം 1.04 കോടി വാഹനങ്ങളും 2022-23 വർഷം 1.09 കോടി വാഹനങ്ങളും 2023-24 വർഷം 1.16 കോടി വാഹനങ്ങളുമാണ് നഗരത്തിലുണ്ടായിരുന്നത്.
വാഹനങ്ങളുടെ എണ്ണം ഉയരുന്നതിന് അനുസരിച്ച് ഗതാഗതക്കുരുക്ക് ഉയർന്ന് വരികയാണ്. 2022-ലെ കണക്ക് അനുസരിച്ച് ലോകത്ത് ഏറ്റവുംകൂടുതല്‍ വാഹനഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ ബെംഗളൂരു രണ്ടാം സ്ഥാനത്താണെന്നാണ് റിപ്പോർട്ട്. നെതർലൻഡ്സ് ആസ്ഥാനമായുള്ള ലൊക്കേഷൻ ടെക്നോളജി കമ്ബനിയായ ‘ടോം ടോം’ നടത്തിയ സർവേയിലാണ് ഈ കണ്ടെത്തല്‍.അതേസമയം, ഏഷ്യയിലെ ഏറ്റവും ഗതാഗതക്കുരുക്കുള്ള നഗരം ബെംഗളൂരുവാണെന്നാണ് പഠന റിപ്പോർട്ടുകള്‍. ടോം ടോം നടത്തിയ സർവേയില്‍ തന്നെയാണ് ഈ കണ്ടെത്തലും.
ഏറ്റവും പുതിയ കണ്ടെത്തല്‍ അനുസരിച്ച് 10 കിലോമീറ്റർ പിന്നിടാൻ ശരാശരി 28 മിനിറ്റ് 10 സെക്കൻഡ് വേണമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ കണക്കു പ്രകാരം നഗരവാസികള്‍ ഒരുവർഷം 132 മണിക്കൂർ അധികമായി ഗതാഗതക്കുരുക്കില്‍പ്പെടുന്നുണ്ട്.ലോകത്തെ പ്രമുഖനഗരങ്ങളില്‍ വാഹനയാത്രയ്ക്കുവേണ്ടിവന്ന സമയം മാനദണ്ഡമാക്കിയാണ് ബെംഗളൂരുവിനെ രണ്ടാമതായി തിരഞ്ഞെടുത്തത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് പരിഗണിച്ചത്. 2022-ല്‍ ബെംഗളൂരുവില്‍ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 29 മിനിറ്റും പത്തുസെക്കൻഡുമാണ് വേണ്ടതെന്നായിരുന്നു സർവേയില്‍ പറഞ്ഞിരുന്നത്. ലണ്ടനില്‍ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ 36 മിനിറ്റും 20 സെക്കൻഡും ആവശ്യമാണ്.
വെള്ളിയാഴ്ചയാണ് ഏറ്റവുമധികം ഗതാഗതക്കുരുക്കുണ്ടാകുന്നത്. വെള്ളിയാഴ്ചകളില്‍ വൈകീട്ട് ആറിനും ഏഴിനുമിടയില്‍ പത്തുകിലോമീറ്റർ സഞ്ചരിക്കാൻ ശരാശരി 37 മിനിറ്റും 20 സെക്കൻഡും വേണമെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഏഷ്യയിലെ കണക്ക് അനുസരിച്ച് പുണെയാണ് രണ്ടാം സ്ഥാനത്ത്. 10 കിലോമീറ്റർ പിന്നിടാൻ 27 മിനിറ്റും 50 സെക്കൻഡും. ഫിലിപ്പീൻസിലെ മനില (27 മിനിറ്റ് 20 സെക്കൻഡ്), തയ്വാനിലെ തായിചുങ് (26 മിനിറ്റ് 50 സെക്കൻഡ്) എന്നിവയാണ് തൊട്ടുപിന്നിലുള്ള മറ്റു നഗരങ്ങള്‍.