മുംബൈ: ജീവനക്കാരെ പിരിച്ചു വിടാൻ തയ്യാറെടുത്ത് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോ. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. മൊത്തം ജീവനക്കാരുടെ 4 ശതമാനം പേരെ പിരിച്ചു വിടാനാണ് കമ്പനി തയ്യാറെടുക്കുന്നത്. രാജ്യത്തെ ഏറ്റവും പഴയ ഓൺലൈൻ ഫുഡ് അഗ്രഗേഷൻ ആൻഡ് ഡെലിവറി പ്ലാറ്റ്‌ഫോമാണ് സൊമാറ്റോ.
കമ്പനിയിൽ നാലര വർഷത്തെ സേവനത്തിന് ശേഷം സഹസ്ഥാപകനായ മോഹിത് ഗുപ്ത വെള്ളിയാഴ്ച രാജിവെച്ചതിന് പിന്നാലെയാണ് ജീവനക്കാരെ പിരിച്ചു വിടുന്ന കാര്യം കമ്പനി അറിയിച്ചത്. സൊമാറ്റോ പിരിച്ചുവിടൽ നടത്തുന്നത് ഇതാദ്യമല്ല, ഗുരുഗ്രാം ആസ്ഥാനമായുള്ള സൊമാറ്റോ 2020 മെയ് മാസത്തിൽ ഏകദേശം 520 ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. കോവിഡ് പാൻഡെമിക് സമയത്ത് ലോക്ക്ഡൗണിന്റെ ഫലമായി. നേരത്തെ, 2015 ൽ 300 ഓളം ജീവനക്കാരോട് പുറത്ത് പോകാൻ സൊമാറ്റോ പറഞ്ഞിരുന്നു.
സെപ്തംബർ പാദത്തിൽ സൊമാറ്റോയുടെ അറ്റനഷ്ടം 251 കോടി രൂപയായി കുറഞ്ഞു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിൽ ഇത് 429.6 കോടി രൂപയായിരുന്നു. വാർഷിക വരുമാനത്തിൽ ബില്യൺ ഡോളർ കടന്ന ആദ്യ പാദമാണിതെന്നും കമ്പനി വെളിപ്പെടുത്തി. അതേസമയം, വരുമാനം 1,024 കോടി രൂപയിൽ നിന്ന് 62.2 ശതമാനം വർധിച്ച് 1,661 കോടി രൂപയായി.
സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു
ദില്ലി: ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ സഹസ്ഥാപകൻ മോഹിത് ഗുപ്ത രാജിവെച്ചു. രാജി. 2020 മെയ് മാസത്തിൽ സഹ സ്‌ഥാപകനായ മോഹിത് ഗുപ്ത, സോമാറ്റോയുടെ ഫുഡ് ഡെലിവറി യൂണിറ്റിന്റെ ചീഫ് എക്‌സിക്യൂട്ടീവും പുതിയ സംരംഭങ്ങളുടെ നേതൃത്വം ഉൾപ്പടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ജീവിതത്തിൽ മറ്റ് പല മേഖലകളെ അറിയുന്നതിനായി സൊമാറ്റോയിൽ നിന്ന് മുന്നോട്ട് പോകാൻ തീരുമാനിക്കുന്നു എന്നാണ് രാജി വെച്ചുകൊണ്ട് തന്റെ ടീമിന് അയച്ച സന്ദേശത്തിൽ ഗുപ്ത പറഞ്ഞത്. സൊമാറ്റോയുടെ ഫുഡ് ഡെലിവറി പ്രവർത്തനങ്ങൾ ആദ്യം മുതൽ കെട്ടിപ്പടുത്തതിന്റെ ബഹുമതി ഗുപ്തയ്ക്കാണ്, 2020 മെയ് മാസത്തിൽ സഹസ്ഥാപകനായി ഉയർത്തപ്പെടുന്നതിന് മുമ്പ് സെഗ്‌മെന്റിന്റെ ചീഫ് എക്‌സിക്യൂട്ടീവായിരുന്നു മോഹിത് ഗുപ്ത.
സോമറ്റോയിൽ നിന്നുള്ള മോഹിത് ഗുപ്തയുടെ രാജി ഏറെ ചർച്ചയാകുന്നുണ്ട്. കമ്പനിയുടെ ഡെപ്യൂട്ടി ചീഫ് ഫിനാൻഷ്യൽ ഓഫീസർ നിതിൻ സവാര ഓഗസ്റ്റിൽ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് മോഹിത് ഗുപ്തയുടെ രാജി.