ഫുജൈറ: കയ്യില്‍ കാശില്ലെങ്കില്‍ ലോണെടുത്തിട്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം നല്‍കുമെന്നും ശമ്പളം കുറയ്ക്കില്ലെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി.ഗള്‍ഫ് മേഖലയില്‍ ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്നാണ് പ്രഖ്യാപനം. കൊറോണ കാലത്ത് ലോണെടുത്ത് ശമ്പളം നല്‍കിയിട്ടുണ്ടെന്നും ഈ സമയത്ത് പതറാതെ നില്‍ക്കുന്നതാണ് നമ്മുടെ കടമയും ബാധ്യതയുമെന്നും ഫുജൈറയില്‍ യൂസഫലി മാധ്യമപ്രവർത്തകരോട് പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരണം.പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിലും ഗള്‍ഫിലേക്കുള്ള സുഗമമായ ഭക്ഷ്യ വിതരണം ഉറപ്പാക്കാൻ ലുലുവിന് കീഴില്‍ പ്രത്യേക ക്രൈസിസ് മാനേജ്മെന്റ് ടീം തന്നെ പ്രവർത്തിക്കുന്നുണ്ടെന്ന് യൂസഫലി നേരത്തെ പറഞ്ഞിരുന്നു.
താൻ ഇതിന് നേരിട്ട് മേല്‍നോട്ടം വഹിക്കുന്നുണ്ടെന്നും യൂസഫലി വ്യക്തമാക്കി. ഗള്‍ഫ് മേഖലയില്‍ തടസ്സമില്ലാത്ത ഭക്ഷ്യ വിതരണം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യ സാധനങ്ങളുടെ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാൻ യു എ ഇ സാമ്പത്തിക – ടൂറിസം വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അല്‍ മർറി ഷാർജയില്‍ ലുലു ഹൈപ്പർ മാർക്കറ്റ് സന്ദർശിച്ചിരുന്നു. ഭക്ഷ്യ ലഭ്യതയും വിലസ്ഥിരതയും ഉറപ്പാക്കാനായി യു എ ഇ സർക്കാർ അധികൃതരുടെ നിരന്തര പരിശോധനയാണ് നടക്കുന്നത്. ഇതിനിടയിലാണ് ഷാർജ സെൻട്രല്‍ മാളില്‍ ലുലു ഹൈപ്പർമാർക്കറ്റ് സന്ദർശിച്ചത്. സ്റ്റോക്കും വിതരണ ശൃംഖലയുടെ പ്രവർത്തനങ്ങളും നേരിട്ട് വിലയിരുത്തി. നടപടികളില്‍ സംതൃപ്തി രേഖപ്പെടുത്തി.