തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് വഴിയുള്ള വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് നഗ്നചിത്രങ്ങള്‍ മോർഫ് ചെയ്ത് പ്രചരിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി.ആര്യനാട് സ്വദേശി ആനന്ദ് (സച്ചു – 21) ആണ് ആസിഡ് കുടിച്ച് മരിച്ചത്. ടയർ കടയിലെ ജീവനക്കാരനായിരുന്നു ആനന്ദ്.

ഈ മാസം നാലാം തീയതിയാണ് ആനന്ദിനെ ജോലി ചെയ്യുന്ന കടയുടെ പിൻവശത്തെ ഷെഡില്‍ ആസിഡ് കുടിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.ലോണ്‍ ആപ്പില്‍ നിന്ന് പണമെടുത്തതിന് പിന്നാലെ ആനന്ദിന് നിരന്തരം ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ബന്ധുക്കള്‍ വെളിപ്പെടുത്തി. വായ്പ തിരിച്ചടയ്ക്കാൻ വൈകിയതോടെ ആനന്ദിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോർഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് അപമാനിച്ചു. ഇതിലുണ്ടായ കടുത്ത മനോവിഷമത്തിലാണ് ജീവനൊടുക്കിയത്.ആര്യനാട് പൊലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആനന്ദിന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ് ലോണ്‍ ആപ്പില്‍ നിന്നുള്ള ഭീഷണി സന്ദേശങ്ങള്‍ പോലീസ് കണ്ടെത്തിയത്.