ബെംഗളൂരു : സാമ്പത്തികമായി സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് കുട്ടിക്കൊണ്ടു പോയ ശേഷം ബന്ദിയാക്കിയും ഭീഷണിപ്പെടുത്തിയും ഇസ്ലാമിലേക്കു മതം മാറ്റിയെന്ന യുവാവിന്റെ പരാതിയിൽ 12 പേർക്കെതിരെ ഹുബ്ബള്ളി പൊലീസ്കേസെടുത്തു. കർണാടകയിലെ മണ്ഡ്യയിൽ മദൂർ സ്വദേശി ശ്രീധർ ഗംഗാധർ (26) ആണു പരാതി നൽകിയത്. സാമ്പത്തികമായി തകർന്നിരുന്ന സാഹചര്യത്തിൽ മേയിലാണു സംഭവം നടന്നതെന്നും മതം മാറ്റിയ സംഘം വിട്ടയച്ചത് ഇപ്പോഴാണെന്നും പരാതിയിൽ പറയുന്നു.
മർദിച്ച് ബീഫ് കഴിപ്പിച്ചു, 3 ഹിന്ദുക്കളെയെങ്കിലും മതം മാറ്റണമെന്നു നിർബന്ധിച്ചു, അനുസരിച്ചില്ലെങ്കിൽ തോക്ക് പിടിച്ചുള്ള ഫോട്ടോ പൊലീസിനു നൽകുമെന്നു ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളുമുണ്ട്.35,000 രൂപ ബാങ്ക് അക്കൗണ്ടിലേക്കു കൈമാറിയ ശേഷമാണു വിട്ടയച്ചതെന്നും ശ്രീധർ മൊഴിനൽകി. 9നാണു പൊലീസിനെ സമീപിച്ചത്.
ബംഗളുരു :ഇതര മത വിദ്യാര്‍ഥിനിയുമായി സംസാരിച്ച കോളജ് വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ചതായി പരാതി
മംഗ്ളുറു:ഹിന്ദു വിദ്യാര്‍ഥിനിയുമായി ക്യാംപസില്‍ സംസാരിച്ചു നിന്ന മുസ്‌ലിം വിദ്യാര്‍ഥിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചുവെന്ന് പരാതി.സുള്ള്യ കസബ കൊടിയബയലിലെ ഫസ്റ്റ് ഗ്രേഡ് കോളജ് ബികോം ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജാല്‍സൂര്‍ സ്വദേശിയുമായ പൈഞ്ചാര്‍ വീട്ടില്‍ മുഹമ്മദ് സനിഫ് (19) ആണ് അക്രമത്തിനിരയായത്.ഇതേ കോളജിലെ വിദ്യാര്‍ഥി പല്ലവിയുമായാണ് സനിഫ് ദീര്‍ഘനേരം സംസാരിച്ചു നിന്നത്. ഇത് ശ്രദ്ധയില്‍ പെട്ട ഏതാനും വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് അറിയിച്ച് തന്നെ മൈതാനത്തേക്ക് കൊണ്ടുപോവുകയായിരുന്നുവെന്ന് സനിഫ് സുള്ള്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
‘പല്ലവിയോട് സംസാരിച്ചതിനെ കുപ്പായ കോളറില്‍ പിടിച്ച് ചോദ്യം ചെയ്ത സംഘം മരക്കഷണം കൊണ്ട് പുറത്ത് അടിച്ചു. ബിബിഎ അവസാന വര്‍ഷ വിദ്യാര്‍ഥികളായ ദീക്ഷിത്, ധനുഷ്, പ്രജ്വല്‍, ബികോം അവസാന വര്‍ഷ വിദ്യാര്‍ഥികളായ തനൂജ്, മോക്ഷിത്, ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥി അക്ഷയ്, എന്‍എംസി കോളജിലെ ഗൗതം എന്നിവരുടെ നേതൃത്വത്തിലാണ് മര്‍ദിച്ചത്, പരാതിയില്‍ പറഞ്ഞു.
നിലത്തിട്ട് ചവിട്ടുകയും ജീവന്‍ വേണമെങ്കില്‍ പല്ലവിയുമായുള്ള സൗഹൃദം അവസാനിപ്പിച്ചോ എന്ന് താക്കീത് നല്‍കുകയും ചെയ്തതായും സനിഫ് പരാതിപ്പെട്ടു. മര്‍ദ്ദനമേറ്റ പാടുകളോടെ വീട്ടില്‍ എത്തിയ വിദ്യാര്‍ഥിയെ ബന്ധുക്കളാണ് സുള്ള്യ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.