ബെംഗളൂരു: ബെംഗളൂരുവില്‍ കടയുടമയെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബെംഗളൂരുവിലെ മുന്നെകൊല്ലല്‍ പ്രദേശത്ത് വ്യാഴാഴ്ച ഒരു കൂട്ടം യുവാക്കള്‍ കടയില്‍ കയറി ഉടമയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കടയില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ ഹെല്‍മെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മര്‍ദിക്കുകയും കടയിലുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചായയും സിഗരറ്റും ഓര്‍ഡര്‍ ചെയ്തതിന് ശേഷം ബില്ല് നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണമെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അക്രമികള്‍ മൊബൈല്‍ ഫോണും സ്വര്‍ണമാലയും പണവും മോഷ്ടിച്ചതായി കടയുടമ ആരോപിച്ചു.
ടിപ്പുവിനെ കുറിച്ച പുസ്തകത്തിന് എതിരായ സ്റ്റേ കോടതി നീക്കി
ബംഗളൂരു: മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച പുസ്തകത്തില്‍ തെറ്റായ വിവരങ്ങളുള്‍പ്പെടുത്തിയെന്നത് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയില്‍ പുസ്തകത്തിന് കോടതി ഏര്‍പ്പെടുത്തിയ താല്‍ക്കാലിക വിലക്ക് നീക്കി.മൈസൂരുവിലെ രംഗായനയുടെ ഡയറക്ടര്‍ അദ്ദണ്ഡ കരിയപ്പ എഴുതിയ ടിപ്പു നിജ കനസുഗളു (ടിപ്പു സത്യ സ്വപ്നങ്ങള്‍) എന്ന പുസ്തകത്തിന്റെ വിതരണവും വില്‍പനയും തടഞ്ഞുള്ള ഉത്തരവാണ് ബംഗളൂരുവിലെ 14ാം അഡീഷനല്‍ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജൂനിയര്‍ മെന്‍ഡോസ നീക്കിയത്.
അടുത്ത ഹിയറിങ് വരെ കടകളിലൂടെയോ ഓണ്‍ലൈനായോ പുസ്തകം വില്‍ക്കരുതെന്നായിരുന്നു നവംബര്‍ 23ലെ ഉത്തരവ്. പുതിയ ഉത്തരവോടെ വിലക്ക് ഒഴിവാകും.അയോധ്യ പബിക്കേഷനായിരുന്നു പ്രസാധകര്‍. രാഷ്ട്രോത്ഥാന മുദ്രണാലയയാണ് പ്രിന്റര്‍. പുസ്തകം പ്രസിദ്ധീകരിക്കുന്നതിനോ സൂക്ഷിക്കുന്നതിനോ മുന്‍ ഉത്തരവു പ്രകാരം വിലക്കില്ലായിരുന്നു.
സ്പഷ്ടമായ തെളിവുകളോ റഫറന്‍സുകളോ ഇല്ലാതെയാണ് ഗ്രന്ഥകാരന്‍ ടിപ്പുവിന്റെ ജീവിതത്തെ കുറിച്ച് പുസ്തകം രചിച്ചിട്ടുള്ളതെന്നും കണ്ണടച്ചുള്ള തെറ്റായ വിവരങ്ങള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായും ചൂണ്ടിക്കാട്ടി ബംഗളൂരു സ്വദേശിയും മുന്‍ ജില്ല വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ ബി.എസ്. റഫീഉല്ലയാണ് ഹരജി നല്‍കിയത്.ഈ ഹരജിയില്‍ അടുത്ത വര്‍ഷം ജനുവരി 23ന് കോടതി വീണ്ടും വാദം കേള്‍ക്കും. പുസ്തകം മുസ്‍ലിംകളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതായും സമൂഹത്തിന്റെ സമാധാനത്തിന് ഭംഗം വരുത്തുമെന്നും ഹരജിക്കാരന്‍ വാദിച്ചു.