ബംഗളൂരു: പ്രണയം നടിച്ച് സ്ത്രീകളെ വിവാഹം ചെയ്ത ശേഷം പണവും സ്വര്‍ണവുമായി മുങ്ങുന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗളൂരു ബനശങ്കരി സ്വദേശിയായ മഹേഷ് എന്ന യുവാവാണ് പൊലീസിന്‍റെ പിടിയിലായത്. പതിനഞ്ചോളം സ്ത്രീകളെയാണ് മഹേഷ് ഇതുവരെ വിവാഹം ചെയ്തിരിക്കുന്നത്. പലയിടത്തും പല മേല്‍വിലാസങ്ങളുപയോഗിച്ചായിരുന്നു പ്രതി സ്ത്രീകളെ സമീപിച്ചിരുന്നത്. ഡോക്ടര്‍, എഞ്ചിനിയര്‍ തുടങ്ങി വിവിധ ഐഡന്‍റിറ്റികള്‍ ഉപയോഗിച്ച് സ്ത്രീകളെ പരിചയപ്പെട്ട ശേഷം പിന്നീട് ആ ബന്ധം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തിക്കുകയായിരുന്നു മഹേഷിന്‍റെ രീതി. വിവാഹം കഴിയുന്നതോടെ പങ്കാളിയില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയ ശേഷം കടന്നുകളയുകയായിരുന്നു പതിവ്.
ഇത്തരത്തില്‍ വിവാഹം ചെയ്ത് വഞ്ചിക്കപ്പെട്ട കര്‍ണാടക സ്വദേശിനി ഹേമലത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മഹേഷിനെതിരെ പൊലീസ് കേസെടുത്തത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. സൈറ്റില്‍ ഡോക്ടര്‍ എന്നായിരുന്നു മഹേഷ് തന്നെ വിശേഷിപ്പിച്ചിരുന്നത്. 2023 ജനുവരി ഒന്നിനായിരുന്നു ഹേമലതയും മഹേഷും തമ്മിലുള്ള വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ ഹേമലതയുടെ പണവും സ്വര്‍ണവും കൈക്കലാക്കിയ മഹേഷ് ഒളിവില്‍ പോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഹേമലത കുവെംപുനഗര്‍ പൊലീസില്‍ പരാതിപ്പെടുന്നത്.
പ്രാഥമിക അന്വേഷണത്തില്‍ മഹേഷ് സംസ്ഥാനത്തിന് പുറത്തും പല സ്ത്രീകളെയും വിവാഹം ചെയ്ത് കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്‍റെ നിഗമനം. ഹേമലതയുടെ പരാതിക്ക് പിന്നാലെ ബംഗളൂരു സ്വദേശിനിയായ ദിവ്യ എന്ന സ്ത്രീയും പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
യുവാവ് വീട്ടില്‍ മരിച്ചനിലയില്‍; മാതാപിതാക്കളും സഹോദരനും കസ്റ്റഡിയില്‍
യുവാവിനെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശി ആദര്‍ശ് (21) ആണ് മരിച്ചത്.വീട്ടില്‍ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിന്‍റെ അടിസ്ഥാനത്തില്‍ മാതാപിതാക്കളെയും സഹോദരനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. ആദര്‍ശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു.
തിരിച്ച് കൂട്ടിക്കൊണ്ടു പോവാനെത്തിയ വീട്ടുകാരോടും ആദര്‍ശ് കയര്‍ത്തിരുന്നു. ഇന്ന് രാവിലെയാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്. മാതാവ് നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും ഇയാള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി മൃതദേഹം പരിശോധിച്ചതില്‍നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചത്.