ബെർലിൻ: ലോകത്തിലെ ഏറ്റവും വലിയ സിലിണ്ടർ അക്വേറിയം തകർന്നു. ജർമനി ബർലിനിലെ അക്വോറിയത്തിൽ 1500ലധികം അപൂർവ്വയിനവും അത്ഭുതകരവുമായ മത്സ്യങ്ങളാണ് ഈ അക്വേറിയത്തിൽ ഉണ്ടായിരുന്നത്. ബർലിനിലെ റാഡിസൺ ബ്ലൂ ഹോട്ടലിലെ അക്വേറിയമാണ് തകർന്നത്. ഇന്ന് പുലർച്ചെ വൻ ശബ്ദത്തോടെ അക്വേറിയം പൊട്ടുകയായിരുന്നു. 82 അടി ( 25 മീറ്റർ ) ഉയരത്തിൽ സിലിണ്ടർ ആകൃതിയിൽ നിർമ്മിച്ച ഈ അക്വേറിയം ബർലിനിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു. അക്വേറിയത്തിനകത്ത് കൂടെ സഞ്ചാരികൾക്ക് ലിഫ്റ്റിൽ പോകാൻ കഴിയുന്ന രീതിയിലായിരുന്നു രൂപകൽപന. അകത്തേക്കിറങ്ങാനും ഇതുവഴി കഴിയുമായിരുന്നു.
പത്ത് ലക്ഷം ലിറ്റർ വെള്ളം കൊള്ളുന്ന അക്വേറിയത്തിൽ 1500 ൽ അധികം അപൂർവ്വ ഇനം മത്സ്യങ്ങളാണ് ഉണ്ടായിരുന്നത്. 2004 ലാണ് അക്വാറിയം തുറന്നത്. താപ നിയന്ത്രണ സംവിധാനത്തിലെ തകരാറാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. അക്വേറിയത്തിലെ വെള്ളം ഒഴുകി ഹോട്ടലിനകവും പുറവും തകർന്നു. അവശിഷ്ടങ്ങൾ റോഡിലേക്കും ഒഴുകിയെത്തി. ചില്ല് തറച്ച് രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്. അപകടം ആൾത്തിരക്കില്ലാത്ത സമയത്തായതിനാലാണ് മറ്റു നാശനഷ്ടങ്ങൾ കുറഞ്ഞതെന്ന് ബർലിൻ പൊലീസ് വ്യക്തമാക്കി.
ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട്; വെറും 15 റൺസിന് എല്ലാവരും പുറത്ത്!
മെൽബൺ: ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടിലേക്ക് കുപ്പുകുത്തി ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലെ സിഡ്നി തൺഡർ. വെറും 15 റൺസിനാണ് ടീം ഓൾ ഔട്ടായത്. ബിബിഎല്ലിൽ അഡ്‍ലെയ്ഡ് സ്ട്രൈക്കേഴ്സിനെതിരെയുള്ള മത്സരത്തിലാണ് തൺഡേഴ്സിന് ഞെട്ടിക്കുന്ന ഗതികേട് ഉണ്ടായത്. നേരത്തെ, 2019ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തുർക്കി 21 റൺസിന് പുറത്തായതായിരുന്നു ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്ട്രൈക്കേഴ്സ് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 139 റൺസാണ് എടുത്തത്.
27 പന്തിൽ 36 റൺസെടുത്ത ക്രിസ് ലിന്നും 24 പന്തിൽ 33 റൺസെടുത്ത ഡി ഗ്രാൻഡ്ഹോമും ആണ് സ്ട്രൈക്കേഴ്സിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. തൺഡേഴ്സിനായി ഫസൽഹഖ് ഫറൂഖി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. മറുപടി ബാറ്റിംഗിൽ ആദ്യ ഓവറിൽ തന്നെ തൺഡേഴ്സിന് അവരുടെ സ്റ്റാർ ബാറ്റർ അലക്സ് ഹെയ്ൽസിന്റെ വിക്കറ്റ് നഷ്ടമായി. രണ്ട് പന്ത് നേരിട്ട് പൂജ്യം റൺസുമായാണ് താരം മടങ്ങിയത്. മറ്റൊരു ഓപ്പണർ മാത്യൂ ജിക്സും സ്കോർ ബോർഡ് തുറക്കും മുമ്പ് തിരികെ ഡഗ്ഔട്ടിലെത്തി.
പിന്നീട് ബാറ്റർമാർ വരുന്നതും പോകുന്നതും എല്ലാം വളരെ പെട്ടെന്നായിരുന്നു. റിലെ റോസൗ (3), ജേസൺ സംഗ (0), അലക്സ് റോസ് (2), ഡാനിയേൽ സാംസ് (1), ഒളിവർ ഡേവിസ് (1) ക്രിസ് ഗ്രീൻ (0), ഗുരീന്ദർ സന്ധു (0), ബ്രെൻഡൻ ഡോഗറ്റ് (4) എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ പ്രകടനം. ഒരു റൺസുമായി ഫസൽഹഖ് ഫറൂഖി പുറത്താകാതെ നിന്നു.
പത്താം നമ്പറിൽ എത്തിയ ബ്രെൻഡൻ ഡോഗറ്റ് ആണ് ടീമിന്റെ ടോപ് സ്കോറർ. വെസ് അഗറിന്റെ പന്തിൽ ഡോഗറ്റിന് ഇൻസൈഡ് എഡ്ജ് ആയി ബൗണ്ടറി ലഭിച്ചപ്പോൾ കാണികൾ ആരവം ഉയർത്തിയാണ് അത് സ്വീകരിച്ചത്. സ്ട്രൈക്കേഴ്സിനായി ഹെൻറി ത്രോൺടൺ മൂന്ന് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. ആറ് റൺസ് വിട്ടുകൊടുത്താണ് വെസ് അഗർ നാല് വിക്കറ്റുകൾ പിഴുതത്. ബാക്കിയുള്ള ഒരു വിക്കറ്റ് മാത്യൂ ഷോർട്ടും സ്വന്തമാക്കി.