ബെംഗളൂരു: ബെംഗളൂരുവിൽ കനത്തമഴ മൂലം ജനജീവിതം സ്തംഭിച്ചു. പ്രധാനറോഡുകൾ ഉൾപ്പെടെ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിൽപ്പെട്ട് യുവതി മരിച്ചു. ആന്ധ്രാപ്രദേശ് സ്വദേശിനി ഭാനുരേഖയാണ് മരിച്ചത്. അടിപ്പാതയിലെ വെള്ളക്കെട്ടിൽ കാർ മുങ്ങിയാണ് അപകടം ഉണ്ടായത്. സംഭവ സമയം അഞ്ച് പേർ കാറിൽ ഉണ്ടായിരുന്നു.കാറിന്റെ പിൻസീറ്റിലിരുന്ന യുവതി കുടുങ്ങി പോവുകയായിരുന്നു.
രക്ഷാപ്രവർത്തകർ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് മഴ ശക്തമായത്. മഴയ്‌ക്കൊപ്പം ആലിപ്പഴ വർഷവുമുണ്ടായി. മല്ലേശ്വരം, തെക്കൻ ബെംഗളൂരു ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി.
മരങ്ങൾ കടപുഴകി വീണ് പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു. ശനിയാഴ്ച രാത്രിയിൽ നഗരത്തിൽ 33 മില്ലീമീറ്റർ മഴ ലഭിച്ചിരുന്നു. മേയ് 25 വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി; വലഞ്ഞ് യാത്രക്കാര്‍
ഞായറാഴ്ച കൂട്ടത്തോടെയുള്ള സര്‍വിസ് റദ്ദാക്കലില്‍ വലഞ്ഞ് ട്രെയിന്‍ യാത്രക്കാര്‍. പാതിവഴിക്ക് യാത്ര അവസാനിപ്പിക്കലും വഴിതിരിച്ചുവിടലും വൈകി യാത്ര തുടങ്ങലുമടക്കം നിയന്ത്രണങ്ങള്‍ കടുത്തതോടെ ഞായറാഴ്ചയിലേത് ദുരിതയാത്രയായി.
തൃശൂര്‍ യാര്‍ഡിലും ആലുവ-അങ്കമാലി സെക്ഷനിലും അറ്റകുറ്റപ്പണിയും മാവേലിക്കര-ചെങ്ങന്നൂര്‍ റൂട്ടിലെ പാലത്തിന്റെ ഗര്‍ഡര്‍ നവീകരണവും ഉള്‍പ്പെടെ ജോലികള്‍ നടക്കുന്നതിനാലാണ് സര്‍വിസുകള്‍ റദ്ദാക്കിയതെന്നാണ് റെയില്‍വേയുടെ വിശദീകരണം.കൊച്ചുവേളി-ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ്, നാഗര്‍കോവില്‍-മംഗളൂരു പരശുറാം എക്‌സ്പ്രസ്, കൊച്ചുവേളി-നിലമ്ബൂര്‍ രാജ്യറാണി എക്‌സ്പ്രസ്, തിരുവനന്തപുരം-മധുര അമൃത എക്‌സ്പ്രസ് എന്നിവയുടെ റദ്ദാക്കല്‍ റെയില്‍വേ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഈ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് കോട്ടയം-കൊല്ലം പാതയിലെ മെമുകളടക്കം യാത്രക്കാര്‍ കൂടുതല്‍ ആശ്രയിക്കുന്ന ട്രെയിനുകളും ഞായറാഴ്ച ഓടില്ലെന്ന അറിയിപ്പ് വന്നത്. അവധിദിനത്തില്‍ യാത്ര ആസൂത്രണം ചെയ്തവരടക്കം ഇതോടെ വെട്ടിലായി. അടുത്ത പ്രവൃത്തിദിനത്തില്‍ ഓഫിസുകളിലെത്താനുള്ള ഞായറാഴ്ചയിലെ മടക്കയാത്രക്കാരും പ്രതിസന്ധിയിലായി. പൂര്‍ണമായ റദ്ദാക്കല്‍ മാത്രമല്ല, ഭാഗിക റദ്ദാക്കലുകളും ചെറുതല്ലാത്ത ബുദ്ധിമുട്ടാണ് യാത്രക്കാര്‍ക്കുണ്ടാക്കിയത്.
തിരുവനന്തപുരം-ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എറണാകുളത്തും പാലക്കാട്-എറണാകുളം മെമു ചാലക്കുടിയിലും ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്തും സര്‍വിസ് അവസാനിപ്പിച്ചു. ഷൊര്‍ണൂര്‍-തിരുവനന്തപുരം വേണാട് എക്സ്പ്രസ് എറണാകുളത്തുനിന്നും എറണാകുളം-ഹസ്രത്ത് നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് തൃശൂരില്‍നിന്നും പാലക്കാട്-എറണാകുളം മെമു ചാലക്കുടിയില്‍നിന്നുമാണ് യാത്ര തുടങ്ങിയത്.
തിരുവനന്തപുരം-സെക്കന്തരാബാദ് ശബരി, കേരള എക്സ്പ്രസ് (12625), കന്യാകുമാരി-ബംഗളൂരു (16525), കണ്ണൂര്‍ ജനശതാബ്ദി (12082), തിരുവനന്തപുരം സെന്‍ട്രല്‍- ചെന്നൈ മെയില്‍ (12624 ), നാഗര്‍കോവില്‍- ഷാലിമാര്‍ (12659), തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് (12696), തിരുവനന്തപുരം- എറണാകുളം വഞ്ചിനാട് (16304) , പുനലൂര്‍-ഗുരുവായൂര്‍ (16327) എന്നിവ ആലപ്പുഴ തിരിച്ചുവിട്ടതും യാത്രക്കാര്‍ക്ക് ഇരുട്ടടിയായി. ട്രെയിന്‍ റദ്ദാക്കല്‍ അറിയാതെ എത്തിയ നൂറുകണക്കിനുപേര്‍ സ്‌റ്റേഷനുകളില്‍ കുടുങ്ങി. ദീര്‍ഘദൂര യാത്രക്ക് കെ.എസ്.ആര്‍.ടി.സി-സ്വകാര്യ ബസുകളെ ആശ്രയിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. കെ.എസ്.ആര്‍.ടി.സിയിലാകട്ടെ റിസര്‍വേഷന്‍ സീറ്റുകള്‍ നേരത്തെ തന്നെ നിറഞ്ഞു.