കരച്ചിൽ നിർത്താത്തതിനെ തുടർന്ന് രോഷം പൂണ്ട അമ്മ പിഞ്ചുകുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കത്തിച്ചു. കേസിൽ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. നാല് മാസം മാത്രം പ്രായമായ പെൺകുഞ്ഞിനെയും രണ്ട് വയസ്സുള്ള ആൺ കുഞ്ഞിനെയുമാണ് അമ്മ കൊന്ന് കത്തിച്ചത്. മഹാരാഷ്ട്രയിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 30കാരിയായ ധുർപദാബായ് ഗൺപത് നിമൽവാദാണ് കുട്ടികളെ കൊലപ്പെടുത്തിയത്.
സ്ത്രീയുടെ അമ്മയും സഹോദരനും കുട്ടികളുടെ മൃതദേഹം നശിപ്പിക്കാൻ സഹായിച്ചുവെന്നാണ് റിപ്പോർട്ട്. സ്ത്രീക്കൊപ്പം അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. മെയ് 31 ന് രാത്രിയിലാണ് ഭോകർ പൊലീസ് സ്റ്റേഷൻ പരിധിയിലെ പണ്ടുർണ ഗ്രാമത്തിൽ കൊലപാതകം നടന്നത്.
നാല് മാസം പ്രായമായ കുഞ്ഞ് അനസൂയയെ ധുർപദാബായ് ശ്വാസം മുട്ടിച്ചാണ് കൊന്നത്. മെയ് 31 ന് അനസൂയ തുടർച്ചയായി കരഞ്ഞതോടെയാണ് കൊലപാതകം. അടുത്ത ദിവസം ഭക്ഷണം ചോദിച്ച് കരഞ്ഞ മകൻ ദത്തയെയും അവർ സമാനമായ രീതിയിൽ കൊലപ്പെടുത്തുകയായിരുന്നു.