ബെംഗളൂരു : രഹസ്യബന്ധത്തെ സഹോദരി എതിർത്തതിന്റെ വൈരാഗ്യത്തിൽ സഹോദരിയുടെ മകനെ കൊന്നുകുഴിച്ചുമൂടിയതായി യുവതിയുടെ മൊഴി. കർണാടകത്തിലെ ചിക്കബെല്ലാപുരയിലാണ് ആറുവയസ്സുകാരനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ ഇളയ സഹോദരി അംബികയെ (32) പോലീസ് അറസ്റ്റുചെയ്തു.കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് അംബിക കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം. മുതുകടഹള്ളിയിലെ മാന്തോപ്പിൽ മൃതദേഹം കുഴിച്ചിട്ടെന്നാണ് യുവതി നൽകിയ മൊഴിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തിരച്ചിൽ തുടരുകയാണെന്ന് ചിക്കബെല്ലാപുര പേരെസാന്ദ്ര പോലീസ് അറിയിച്ചു.
ഏതാനും നാളുകളായി അംബികയും പ്രദേശത്തെ ഒരു യുവാവും തമ്മിലുള്ള ബന്ധത്തെ മൂത്ത സഹോദരി അനിത എതിർത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കം രൂക്ഷമായതോടെ അനിതയുടെ രണ്ടുകുട്ടികളുമായി അംബിക കടന്നുകളഞ്ഞു. ഇതുസംബന്ധിച്ച് അനിത പേരെസാന്ദ്ര പോലീസിൽ പരാതി നൽകിയിരുന്നു.അന്വേഷണം നടക്കുന്നതിനിടെയാണ് അംബിക ബെംഗളൂരു കബൺപാർക്ക് പോലീസിന്റെ പിടിയിലായത്. പിന്നീട് ഇവരെ പേരെസാന്ദ്ര പോലീസിന് കൈമാറി. രണ്ടാം കുട്ടി ഇവർക്കൊപ്പമുണ്ടായിരുന്നു. ബെംഗളൂരുവിലെ ഓട്ടോക്കാരനാണ് അംബികയെക്കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയത്.
കുട്ടിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അംബിക ഫോണിൽ സംസാരിക്കുന്നതുകേട്ടാണ് ഓട്ടോറിക്ഷാ ഡ്രൈവർ പോലീസിനെ വിവരമറിയിച്ചത്. ഉടൻതന്നെ കബൺ പാർക്ക് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മറ്റാരുടെയെങ്കിലും സഹായം യുവതിക്ക് ലഭിച്ചോയെന്ന് പരിശോധിച്ചുവരികയാണെന്നും ചിക്കബെല്ലാപുര എസ്.പി. ഡി.എൽ. നാഗേഷ് പറഞ്ഞു.