ബെംഗളൂരു: ഭർതൃപിതാവിനെതിരെ ലൈംഗിക പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും പോലീസില്‍ പരാതി നല്കി സ്കൂളിലെ പ്രിൻസിപ്പലായ യുവതി.കഴിഞ്ഞ ആറ് വർഷമായി താൻ പീഡനത്തിന് ഇരയാവുകയാണെന്നാണ് യുവതിയുടെ ആരോപണം. 2020 മുതലാണ് ഉപദ്രവം തുടങ്ങിയത്. തനിച്ചുള്ള സമയങ്ങളില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ഭർതൃപിതാവ് മോശമായി പെരുമാറിയിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബെംഗളൂരുവിലെ ആർടി നഗറിലുള്ള സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പലാണ് യുവതി.പുറത്തുപറഞ്ഞാല്‍ മക്കളെ ഉപദ്രവിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഭയം കാരണം ആദ്യം മൗനം പാലിച്ചെങ്കിലും പിന്നീട് ഭർത്താവിനോട് കാര്യം പറഞ്ഞു. കുടുംബത്തിലെ മുതിർന്നവർ ഇടപെട്ട് ഇയാളെ താക്കീത് ചെയ്തെങ്കിലും ശല്യം തുടർന്നു. വീടിനു പുറമെ യുവതിയുടെ സ്കൂള്‍ ക്യാബിനിലും ലിഫ്റ്റിനു സമീപവും വച്ച് ഇയാള്‍ മോശമായി പെരുമാറി. അശ്ലീല പരാമർശങ്ങളുള്ള കത്തുകള്‍ നല്‍കുന്നതും പതിവായിരുന്നു.2025 ഡിസംബർ 15ന് ലിഫ്റ്റിനു സമീപം വച്ച് ഉപദ്രവിക്കാൻ ശ്രമിച്ചപ്പോള്‍ എതിർത്ത യുവതിയുടെ വയറ്റില്‍ ഇയാള്‍ ഇടിച്ചതായും പരാതിയിലുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംസ്ഥാന വനിതാ കമ്മീഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്.