ബറെയ്‌ലി:വിവാഹവേദിയിൽ അപ്രതീക്ഷിതമായി വരൻ ചുംബിച്ചതിനെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ ബറെയ്ലിയിലെ സംഭാലിലാണ് സംഭവം. ക്ഷണിക്കപ്പെട്ട 300 അതിഥികൾക്കുമുന്നിൽവെച്ചാണ് വരൻ വധുവിനെ ചുംബിച്ചത്. ഇതിൽ കുപിതയായ വധു പൊലീസിനെ വിളിക്കുകയും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കുകയുമായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. വിവാഹ ചടങ്ങിനിൽ പരസ്പരം മാല ചാർത്തിയ ശേഷമായിരുന്നു അപ്രതീക്ഷിതമായി വരൻ വധുവിനെ എല്ലാവരും കാൺകെ ചുംബിച്ചത്.
തൊട്ടുപിന്നാലെ വധു വേദിയിൽനിന്ന് ഇറങ്ങിപ്പോയി. പിന്നീട് പൊലീസിനെ വിളിക്കുകയും ചെയ്തു. പൊലീസ് ഇടപെട്ട് ഒത്തുതീർപ്പിനു ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ഒത്തുതീർപ്പിനില്ലെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും വധു അറിയിച്ചു. 23കാരിയായ വധു ബിരുദധാരിയാണ്. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരൻ ചുംബിച്ചതെന്ന് യുവതി ആരോപിച്ചു. വരന്റെ സ്വഭാവത്തെക്കുറിച്ചു സംശയമുണ്ടെന്നും ഇവർ പൊലീസിനോട് പറഞ്ഞു.
വേദിയിൽവെച്ച് വരൻ ശരീരത്തിൽ അപമര്യാദയായി സ്പർശിച്ചു. അത് ഞാൻ അവഗണിച്ചു. എന്നാൽ അപ്രതീക്ഷിതമായി ഇത്രയും ആളുകൾ നോക്കിനിൽക്കെ അയാൾ എന്നെ ചുംബിച്ചു. ഞാൻ ശരിക്കും നാണം കെട്ടു. ഇത്രയും അതിഥികളുടെ മുന്നിൽ എന്റെ അഭിമാനത്തെ പരിഗണിക്കാത്തതായിരുന്നു വരന്റെ പെരുമാറ്റമെന്നും ഇയാൾ ഭാവിയിൽ എങ്ങനെ പെരുമാറുമെന്ന് പറയാനാകില്ലെന്നും അതുകൊണ്ട് തന്നെ ഇയാൾക്കൊപ്പം ജീവിക്കാനാകില്ലെന്നും യുവതി പറഞ്ഞു. പൊലീസ് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. ആചാരപരമായി വിവാഹം കഴിഞ്ഞെന്നുംകാര്യങ്ങൾ ശാന്തമായി കുറച്ചു ദിവസങ്ങൾക്കുശേഷം തീരുമാനം എടുക്കാമെന്നും പൊലീസ് വ്യക്തമാക്കി.
വയറിളക്കം ശ്രദ്ധിച്ചില്ലെങ്കില്‍ ആപത്ത്, കുട്ടികളിൽ ഗുരുതരമാകും
തിരുവനന്തപുരം: വയറിളക്കം മൂലമുള്ള സങ്കീര്‍ണതകളിലേക്ക് പോകാതെ കുട്ടികളുടെ ജീവന്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് തീവ്രയജ്ഞ പരിപാടി സംഘടിപ്പിച്ചു വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയുള്ള വയറിളക്ക നിയന്ത്രണ തീവ്രയജ്ഞ പക്ഷാചരണത്തിന്റെ ഭാഗമായി പരമാവധി കുട്ടികള്‍ക്ക് ഒ.ആര്‍.എസ്. നല്‍കുന്നതാണ്. പക്ഷാചരണത്തിന്റെ ഭാഗമായി ആശാ പ്രവര്‍ത്തകര്‍ അതാത് പ്രദേശത്തെ അഞ്ചു വയസിനു താഴെ പ്രായമുള്ള കുട്ടികളുള്ള വീടുകളില്‍ ഓരോ പാക്കറ്റ് ഒ.ആര്‍.എസ്. എത്തിക്കുകയും പോഷകാഹാര കുറവുള്ള കുട്ടികളെ കണ്ടെത്തുകയും ചെയ്യും. ആരോഗ്യ പ്രവര്‍ത്തകരും ആശാ, അംഗന്‍വാടി പ്രവര്‍ത്തകരും അമ്മമാര്‍ക്ക് കൗണ്‍സിലിംഗ് നല്‍കുകയും നാല് മുതല്‍ ആറ് വീടുകളിലെ അർ്ച് വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാരുടെ ഗ്രൂപ്പിന് ഒ.ആര്‍.എസ്. തയ്യാറാക്കാന്‍ പരിശീലിപ്പിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.ആര്‍.എസ്., സിങ്ക് കോര്‍ണറുകള്‍ ഉറപ്പുവരുത്തും. കൈ കഴുകുന്നതിന്റെ പ്രാധാന്യം കുട്ടികളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍ അസംബ്ലിയില്‍ സന്ദേശം നല്‍കുക, ശാസ്ത്രീയമായി കൈ കഴുകുന്ന രീതി കുട്ടികളെ പഠിപ്പിക്കുക, ഇതുമായി ബന്ധപ്പെട്ട പോസ്റ്ററുകള്‍ കൈകഴുകുന്ന സ്ഥലത്ത് പതിപ്പിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതുകൂടാതെ വിപുലമായ രീതിയിലുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഈ പക്ഷാചരണത്തിന്റെ ഭാഗമായി നടത്തുന്നതാണ്.