ബംഗളൂരു: നഗരത്തില്‍ യുവതിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ പരാക്രമം. പട്ടാപകല്‍ ബംഗളൂരുവിലെ ബെല്ലാണ്ടുരില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം.സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.ദൃശ്യങ്ങളില്‍ ഓട്ടോറിക്ഷ കാത്തു നില്ക്കുന്ന യുവതിയെയും ശേഷം ഓട്ടോറിക്ഷ വരുന്നതും കാണാം. വാഹനം എത്തിയപ്പോഴേക്കും യുവതി ഓട്ടം വേണ്ടെന്നു പറഞ്ഞു. തുടർന്ന് ഡ്രൈവർ വാഹനം തിരിക്കുന്നതും കാണാം. ശേഷം ഇവർ തമ്മില്‍ വാക്ക് തർക്കമുണ്ടാവുകയും ഡ്രൈവർ യുവതിയെ ആക്രമിക്കുകയുമായിരുന്നു. ഇയാളില്‍ നിന്നും രക്ഷപെടാനായി യുവതിയും ഇയാളെ തിരിച്ച് മർദിച്ചു. ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആരും സംഭവത്തില്‍ ഇടപെട്ടില്ല.
ഒടുവില്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ യുവതിയുടെ സുഹൃത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ് സംഭവം ചർച്ച വിഷയമായത്. ഓണ്‍ലൈൻ ആപ്പിലൂടെയാണ് വൈറ്റ് ഫീല്‍ഡിലേക്ക് പോകാൻ യുവതി ഓട്ടോറിക്ഷ ബുക്ക് ചെയ്തത്. പ്രതിയെ പൊലീസിന് പിടികൂടാനായിട്ടില്ല. ഇയാള്‍ക്കായി തെരച്ചില്‍ നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
വാട്സാപ് കോൾ വഴി വ്യാപക തട്ടിപ്പ്: സ്ക്രീൻഷെയറിങ് ദുരുപയോഗത്തെ കുറിച്ച് മുന്നറിയിപ്പുമായി കേന്ദ്രം
വാട്സാപ് തട്ടിപ്പുകൾ രാജ്യത്ത് കൂടുകയാണെന്നും ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പൊലീസ് ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ജോലി, സാമ്പത്തിക നേട്ടം എന്നിവ വാഗ്ദാനം ചെയ്ത് വാട്സാപ്പിലൂടെ എത്തുന്ന സന്ദേശങ്ങൾ, കോളുകൾ എന്നിവ തട്ടിപ്പ് ആകാമെന്നും അവയ്ക്ക് മറുപടി നൽകരുതെന്നും ‘ദ് ബ്യൂറോ ഓഫ് പൊലീസ് റിസർച് ആൻഡ് ഡവലപ്മെന്റ്’ നിർദേശിച്ചു. ഉപയോക്താക്കളുടെ വ്യക്തി വിവര ചോർച്ച വാട്സാപ്പിനെ അറിയിച്ചിട്ടുണ്ടെന്നും ബിപിആർഡി വ്യക്തമാക്കി. വിയറ്റ്നാം, കെനിയ, ഇത്യോപ്യ, മലേഷ്യ എന്നീ രാജ്യങ്ങളുടെ ടെലിഫോൺ കോഡുള്ള നമ്പരുകളിൽ നിന്നാണ് ഭൂരിഭാഗം തട്ടിപ്പ് കോളുകളും.വാട്സാപ്പിലെ സ്ക്രീൻ ഷെയറിങ് സൗകര്യമാണ് തട്ടിപ്പുകാർ വ്യാപകമായി ദുരുപയോഗിക്കുന്നത്.
ബാങ്ക്, സർക്കാർ ഉദ്യോഗസ്ഥർ എന്ന പേരിൽ വിളിച്ച് ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച് ഫോണിലെ സ്ക്രീൻ തങ്ങളുമായി പങ്കുവയ്ക്കാൻ പ്രേരിപ്പിക്കും.ഇതിന് പിന്നാലെ തട്ടിപ്പിനുള്ള ആപ്പുകൾ ഉപയോക്താവിന്റെ ഫോണിലേക്ക് കയറ്റും. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡുകൾ തുടങ്ങിയവ കൈക്കലാക്കും.