പന്തളം: സിനിമ-ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശ (38) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ് ഉറങ്ങിയതെന്നും പോലീസ് വ്യക്തമാക്കുന്നു. പുതിയ വീടുവെച്ച ഉല്ലാസും കുടുംബവരും അടുത്തിടെയാണ് അവിടേക്ക് താമസം മാറിയത്.
സംഭവത്തെ കുറിച്ച് പ്രാഥമികമായ റിപ്പോർട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. പോലീസ് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ്. കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ഉല്ലാസ് പന്തളം നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്.
സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്
ബംഗളൂരു: കെ എസ് ആർ ടി സിയുടെ സ്വിഫ്റ്റ് ബസ് സർവീസിൽ വ്യാപകമായി പണം തട്ടിപ്പ്. ടിക്കറ്റിൽ തട്ടിപ്പു നടത്തിയ 90 സംഭവങ്ങളാണ് കണ്ടെത്തിയത് ഇതിൽ 31 കണ്ടക്ടർ കം ഡ്രൈവർമാരിൽ നിന്നും തട്ടിപ്പു നടത്തിയ തുകയുടെ അഞ്ചിരട്ടി തിരിച്ചുപിടിക്കാൻ നിർദേശവും ഉണ്ട്. ബാക്കി കണ്ടക്റ്റർമാരിൽ നിന്നും രണ്ടാം ഘട്ടത്തിൽ തുക ഈടാക്കും.
കുറ്റം ആവർത്തിച്ചാൽ ജീവനെ പുറത്താക്കുമെന്നും അറിയിപ്പുണ്ട്.ബെംഗളൂരു ഉൾപ്പെടെയുള്ള ദീർഘദൂര സർവീസുകളിലാണ് ടിക്കറ്റ് അഴിമതി നടക്കുന്നത്. യാത്രക്കാരിൽ നിന്നും പണംവാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരിക്കുക, ചില യാത്രക്കാർക്ക് സൗജന്യ യാത്ര അനുവദിക്കുക, ടിക്കറ്റ് നൽകിയ ദൂരത്തിന് പുറമെ കൂടുതൽ ദൂരം യാത്ര ചെയ്യാൻ അനുവദിക്കുക, ലഗേജ്ജ് ബാഗിന് ടിക്കറ്റ് നൽകാതിരിക്കുക തുടങ്ങി മുൻപ് യാത്ര ചെയ്ത യാത്രക്കാരിൽ നിന്നും ടിക്കറ്റ് വാങ്ങി പുതിയ യാത്രക്കാർക്ക് നൽകുന്ന തട്ടിപ്പുവരെ സ്വിഫ്റ്റിൽ നടക്കുന്നുണ്ട് എന്നാണ് പരിശോധന സംഘം റിപ്പോർട്ട് നൽകിയത്.
ലാഭപ്രതീക്ഷയോടെ ആരംഭിച്ച സ്വിഫ്റ്റിൽ കരാർ അടിസ്ഥാനത്തിലാണ് ജീവനക്കാരെ നിയമിച്ചത്. വരുമാനം കുറയുന്നത് മാത്രമല്ല ടിക്കറ്റ് തിരികെ വാങ്ങുന്നുവെന്ന് യാത്രക്കാരുടെ പരാതിയും വന്നതോടെയാണ് കെഎസ് ആർ ടി സി ചെക്കിങ് ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.