ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കിടെ കര്‍ണാടകയില്‍ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ വാക് പോര് മുറുകുന്നു. സംസ്ഥാനം ഭരിക്കുന്ന ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ രാമക്ഷേത്രത്തെച്ചൊല്ലിയും ലൗ ജിഹാദിനെച്ചൊല്ലിയുമാണ് ഇപ്പോള്‍ പോര് രൂക്ഷമാകുന്നത്.ജെ ഡി എസിന്റെ സിറ്റിങ് സീറ്റായ രാമനഗരയില്‍ അയോധ്യ മോഡലില്‍ രാമക്ഷേത്രം പണിയുമെന്ന് കര്‍ണാടക മന്ത്രി അശ്വഥ് നാരായണന്‍ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലെ അധ്യായം.
ഇതിനിടെ മംഗളുരുവില്‍ തീവ്രഹിന്ദു സംഘടനകള്‍ ലൗ ജിഹാദില്‍ നിന്ന് ഹിന്ദു പെണ്‍കുട്ടികളെ രക്ഷിക്കാനെന്ന പേരില്‍ ഹെല്‍പ് ലൈന്‍’ തുടങ്ങിയതും പോര് രൂക്ഷമാക്കിയിട്ടുണ്ട്.ജെ ഡി എസിന്റെ സിറ്റിങ് സീറ്റും യുവനേതാവ് നിഖില്‍ കുമാരസ്വാമി ജനവിധി തേടുന്ന സീറ്റുമായ രാമനഗരയിലെ രാമദേവര ഹില്‍സില്‍ രാമക്ഷേത്രം പണിയുമെന്നാണ് വിദ്യാഭ്യാസമന്ത്രി അശ്വത്ഥ് നാരായണന്റെ പ്രഖ്യാപനം.ദക്ഷിണേന്ത്യയുടെ അയോധ്യയാക്കി രാമദേവരബെട്ടയെ മാറ്റും.
നമ്മുടെ കന്നഡ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നതിനൊപ്പം ഇവിടെ ടൂറിസവും വളരുമെന്നും അശ്വത്ഥ് നാരായണന്‍ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് തിരിച്ചടിച്ച് രംഗത്തെത്തി. രാമക്ഷേത്രമോ സീതാക്ഷേത്രമോ അശ്വഥ് നാരായണന്റെ പേരിലുള്ള ക്ഷേത്രമോ പണിതോട്ടെ, അതിനെന്ത് എന്നാണ് കോണ്‍ഗ്രസിന്റെ ചോദ്യം. ‘രാമക്ഷേത്രം പണിയട്ടെ, സീതാക്ഷേത്രം പണിയട്ടെ, ആഞ്ജനേയക്ഷേത്രം പണിയട്ടെ, അശ്വത്ഥ് ക്ഷേത്രവും പണിയട്ടെ’ ഞങ്ങള്‍ക്കൊന്നുമില്ലെന്നും ആദ്യം ഇവിടെ വികസനം കൊണ്ടുവരൂ എന്നുമാണ് പി സി സി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ പറഞ്ഞത്.
ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയുടെ പര്യടനം കര്‍ണാടകയില്‍ തുടരുന്നതിനിടെയാണ് സംസ്ഥാനത്തെ നേതാക്കളുടെ വെല്ലുവിളി. ഓള്‍ഡ് മൈസുരു മേഖലയില്‍ വോട്ട് പിടിക്കാന്‍ വൊക്കലിഗ, ലിംഗായത്ത് മഠാധിപതികളെ ഊഴമിട്ട് കാണുകയാണ് നദ്ദ. നേരത്തെ അമിത് ഷാ പര്യടനം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ജെ ഡി എസിന് വീഴുന്ന ഓരോ വോട്ടും കോണ്‍ഗ്രസിനുള്ളതാണെന്നാണ് വോട്ടര്‍മാരോട് ഷാ പറഞ്ഞത്. ഇതിനെല്ലാമിടയിലാണ് രാമനെച്ചൊല്ലി കര്‍ണാടകത്തില്‍ നേതാക്കള്‍ തമ്മില്‍ വാക്‌പോര് ശക്തമാകുന്നത്.
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; വെബ്‌സൈറ്റില്‍ പേര് നോക്കാം
സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടികയില്‍ 5.69 ലക്ഷം വോട്ടര്‍മാര്‍ കുറഞ്ഞു. ആധാര്‍ നമ്പര്‍ ശേഖരിച്ച് ഇരട്ടിച്ച പേരുകള്‍ നീക്കം ചെയ്യല്‍ യജ്ഞം തുടങ്ങിയ ശേഷം ആദ്യമായി പ്രസിദ്ധീകരിച്ച ലോക്സഭാ, നിയമസഭാ അന്തിമ വോട്ടര്‍ പട്ടികയിലെ കണക്കാണിത്.2022 ജനുവരിയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ 2,73,65,345 വോട്ടര്‍മാരാണ് ഉണ്ടായിരുന്നത്. ഇരട്ടിച്ചവരെയും സ്ഥലം മാറി പോയവരെയും മരിച്ചവരെയും നീക്കി ഇന്നലെ പ്രസിദ്ധീകരിച്ച പുതിയ പട്ടികയില്‍ ആകെ വോട്ടര്‍മാര്‍ 2,67,95,581 ആണ്.
അഞ്ച് ലക്ഷത്തിലേറെപ്പേര്‍ ഒഴിവാക്കപ്പെട്ടത് പട്ടിക ശുദ്ധീകരിക്കപ്പെട്ടതിന്റെ തെളിവാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് എം കൗള്‍ പറഞ്ഞു. പട്ടിക വെബ്‌സൈറ്റിലും www.ceo.kerala.gov.in താലൂക്ക് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും ബൂത്ത് ലെവല്‍ ഓഫിസറുടെ പക്കലും ലഭിക്കും.
അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് താലൂക്ക് ഓഫീസുകളില്‍ നിന്ന് കൈപ്പറ്റാം.2,67,95,581 വോട്ടര്‍മാരില്‍ 1,38,26,149 സ്ത്രീകളും 1,29,69,158 പുരുഷന്മാരും 274 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ്. 1,78,068 പേരുകള്‍ പുതുതായി ചേര്‍ത്തു. ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടര്‍പട്ടികയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്.