സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ച് വരുന്നതല്ലാതെ കുറയുന്നില്ല.അതുപോലെ, ബംഗളൂരുവില്‍ നിന്നുള്ള ഒരാള്‍ തന്റെ കാമുകിക്ക് നേരെ ഊബര്‍ ഡ്രൈവറുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റത്തെ കുറിച്ച് റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്തു. അതാണിപ്പോള്‍ ചര്‍ച്ചയാവുന്നത്. റെഡ്ഡിറ്റില്‍ കുറിച്ചിരിക്കുന്ന അനുഭവത്തില്‍ പറയുന്നത് ഊബര്‍ ഓട്ടോയില്‍ കയറിയ യുവതിയോട് ഡ്രൈവര്‍ മോശമായി പെരുമാറി എന്നാണ്. @addy04_ എന്നയാളാണ് യുവതിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് റെഡ്ഡിറ്റില്‍ കുറിച്ചിരിക്കുന്നത്.
പോസ്റ്റില്‍ യുവാവ് പറയുന്നത് ഇങ്ങനെ, “ഇന്ന് എന്റെ കാമുകി അവളുടെ സുഹൃത്ത് താമസിക്കുന്ന പിജിയിലേക്ക് (അത് ഏകദേശം 800-900 മീറ്റര്‍ ദൂരം വരും) പോകാൻ ഒരു ഓട്ടോ പിടിച്ചു. അങ്ങോട്ടുള്ള യാത്രയില്‍ മുഴുവനും ഓട്ടോ ഡ്രൈവര്‍ പുറകിലേക്ക് തിരിഞ്ഞ് അവളുടെ കാലുകളിലേക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഏകദേശം 15-20 തവണ ഇത് തന്നെ സംഭവിച്ചു. ഇതവളെ വല്ലാതെ ബുദ്ധിമുട്ടിച്ചു, അവളാകെ പേടിച്ചു പോയി, വാക്കുകള്‍ ഒന്നും പുറത്തുവന്നില്ല, ഒടുവില്‍ ഓട്ടോ നിര്‍ത്തിയ നിമിഷം തന്നെ അവള് പിജിയിലേക്ക് ഓടുകയായിരുന്നു.
നിര്‍ഭാഗ്യവശാല്‍, അവിടം കൊണ്ടും അത് അവസാനിച്ചില്ല. അവള് ഓട്ടോറിക്ഷയില്‍ നിന്നുമിറങ്ങി സുഹൃത്ത് താമസിക്കുന്നിടത്തേക്ക് വേഗത്തില്‍ കയറവെ ഡ്രൈവര്‍ അവളോട് അശ്ലീലവും അനുചിതവുമായ കമന്റുകളും പറഞ്ഞു”. സംഭവത്തിന് പിന്നാലെ ഊബര്‍ ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട് എന്നും യുവാവ് പറയുന്നു. ഒപ്പം ഇത് തന്റെ കൂട്ടുകാരിക്ക് മാത്രമുള്ള അനുഭവമല്ല, ഒരുപാട് പേര്‍ക്ക് ഇത്തരം അനുഭവങ്ങളുണ്ട്.
അത്തരം സംഭവങ്ങള്‍ അന്വേഷിക്കാൻ ഒരു പ്രത്യേകം സംവിധാനം വേണം എന്നും യുവാവ് പറയുന്നു. വളരെ പെട്ടെന്ന് തന്നെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടു. ബംഗളൂരുവിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനായ @St_Broseph പറഞ്ഞത്, ഈ കാണിച്ചതെല്ലാം സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമമാണ്, ഇന്ത്യൻ പീനല്‍ കോഡ് പ്രകാരം അത് കുറ്റകൃത്യമാണ്. യുവതിയോട് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാൻ പറയണം എന്നാണ്.