കണ്ണൂർ : കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കെ.എസ്.യു പ്രവർത്തകർ നടത്തിയത് ആസൂത്രിതമായ ആക്രമണമാണെന്ന് ആവർത്തിച്ച് മന്ത്രി വീണാ ജോർജ്.ഇരയെ കാണുമ്പോള്‍ പുലി പതുങ്ങിയിരുന്ന് ആക്രമിക്കുന്നതുപോലെയാണ് അവർ തനിക്ക് നേരെ ചാടിവീണതെന്നും മന്ത്രി പറഞ്ഞു. ആക്രമിക്കാനല്ലെങ്കില്‍ കെ.എസ്.യു പ്രവർത്തകർ എന്തിനാണ് പൊലീസ് വലയം മറികടന്ന് തന്റെയടുത്തേക്ക് വന്നതെന്നും കരിങ്കൊടി കാണിക്കാനാണെങ്കില്‍ ദൂരെനിന്ന് ചെയ്താല്‍ പോരേയെന്നും മന്ത്രി ചോദിച്ചു.

ഒരുകൂട്ടം ആളുകള്‍ തനിക്കെതിരെ ആക്രമണം നടത്തിയിട്ട്, അതിനെക്കുറിച്ച് താൻ തന്നെ വിശദീകരിക്കേണ്ടി വരുന്നത് എത്ര കഷ്ടമാണെന്നും മന്ത്രി പറഞ്ഞു. വാർത്താചാനലിന് നല്കിയ അഭിമുഖത്തിലാണ് വീണ ഇക്കാര്യം പറഞ്ഞത്. നിലവില്‍ കഴുത്തിന് പരിക്കേറ്റ് പത്തനംതിട്ടയിലെ വീട്ടില്‍ വിശ്രമിക്കുകയാണ് മന്ത്രി.മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പ്രതിഷേധക്കാർക്ക് വേണ്ടി വന്നവർ പകർത്തിയ ദൃശ്യങ്ങളാണെന്നും ആ ദൃശ്യങ്ങളില്‍പോലും പ്രതിഷേധക്കാരിലൊരാള്‍ തന്റെ അടുത്തേക്ക് വരുന്നത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. പിടിവലിയില്‍ തന്റെ ദേഹം നന്നായി വേദനിച്ചു. പരിയാരത്തുനിന്ന് ബന്ധുവിന്റെ സ്വകാര്യ വാഹനത്തിലാണ് എത്തിയത്. ഛർദ്ദിയുണ്ടായിരുന്നതുകൊണ്ട് വഴിയില്‍ ഒന്ന് രണ്ട് ബന്ധുവീടുകളില്‍ വിശ്രമിച്ചു. ഇപ്പോള്‍ വേദനയും മുഖത്ത് നീരും തലകറക്കവുമുണ്ട്. ആശുപത്രിയിലെ ചികിത്സക്ക് ശേഷം മന്ത്രി വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.