ബെംഗളൂരു : ബെംഗളൂരു-ധാർവാഡ് വന്ദേഭാരത് എക്സ്പ്രസ് ഈമാസം അവസാനത്തോടെ ബെലഗാവിയിലേക്ക് നീട്ടുമെന്ന് റെയിൽവേ അറിയിച്ചു.കെ.എസ്.ആർ. ബെംഗളൂരു സ്റ്റേഷനിൽനിന്ന് ബെലഗാവിയിലേക്ക് ഏഴുമണിക്കൂർ 45 മിനിറ്റ് സമയമെടുത്താകും വന്ദേഭാരത് സർവീസ് നടത്തുക. ഈ പാതയിൽ നിലവിലുള്ള വേഗമേറിയ തീവണ്ടിയേക്കാൾ രണ്ടുമണിക്കൂർ നേരത്തേയെത്തും.അതേസമയം, ബെലഗാവിയിൽനിന്ന ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്ക് എട്ടുമണിക്കൂറും പത്തുമിനിറ്റും സമയമെടുക്കുമെന്ന് റെയിൽവേ ബോർഡ് ഇറക്കിയ ടൈംടേബിൾ വ്യക്തമാക്കുന്നു. ധാർവാഡിനും ബെലഗാവിക്കും ഇടയിൽ അടുത്ത ആഴ്ച പരീക്ഷണ ഓട്ടം നടത്തും.
തുടർന്ന് ഈമാസം അവസാനത്തോടെ ബെലഗാവിയിലേക്ക് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.ആദ്യം എട്ടുകോച്ചുകളാകും ഉണ്ടാവുക. യാത്രക്കാർ കൂടിയാൽ കൂടുതൽ കോച്ചുകൾ ഏർപ്പെടുത്തും. ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ജൂൺ 28-നാണ് ബെംഗളൂരു – ധാർവാഡ് വന്ദേഭാരത് തീവണ്ടി സർവീസ് ആരംഭിച്ചത്.യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതിനാലാണ് ബെലഗാവിയിലേക്ക് നീട്ടുന്നത്.
വന്ദേഭാരത് ബെലഗാവിയിലേക്ക് നീട്ടണമെന്ന് യാത്രക്കാരും ജനപ്രതിനിധികളും ആവശ്യപ്പെട്ടിരുന്നെങ്കിലും ധാർവാഡ് – ബെലഗാവി പാത ഇരട്ടിപ്പിക്കാത്തതിനാലും വൈദ്യുതീകരിക്കാത്തതിനാലും സാധിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ പാത ഇരട്ടിപ്പിക്കലും വൈദ്യുതീകരണവും പൂർത്തിയായതിനാൽ വന്ദേഭാരത് ഓടിക്കുന്നതിന് തടസ്സമില്ലെന്ന് റെയിൽവേ വ്യക്തമാക്കി.
കർണാടക: ദാവനഗരെയിൽ കുരങ്ങിന്റെ ആക്രമണത്തിൽ 70 വയസുകാരൻ മരിച്ചു
ദാവനഗരെ: മൃഗങ്ങളുടെ ആക്രമണം അസാധാരണമല്ല, എന്നാൽ ഇത്തവണ ഞായറാഴ്ച രാത്രി ദാവനഗരെ ജില്ലയിലെ ഹൊന്നാലി താലൂക്കിൽ 70 വയസുകാരനെ മാരകമായി ആക്രമിച്ചത് കുരങ്ങാണ്. താലൂക്കിലെ അരക്കെരെ സ്വദേശിയായ ഗുത്യപ്പ എകെ കോളനിയിലെ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങിയപ്പോൾ പതിയിരുന്ന കുരങ്ങൻ പെട്ടെന്ന് അദ്ദേഹത്തിന്റെ മേൽ കുതിക്കുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സഹായത്തിനായുള്ള നിലവിളി കേട്ട് വീട്ടുകാർ ഓടിയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുരങ്ങൻ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.