ഇന്ത്യയിലെ സമകാലിക സംഭവ വികാസങ്ങൾ തങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. ഇന്ത്യയിൽ മനുഷ്യാവകാശങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്ന സംഭവങ്ങൾ ഏറി വരികയാണെന്നും ഇത് നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായി നടത്തിയ സംയുക്തവാർത്താസമ്മേളനത്തിലാണ് ബ്ലിങ്കന്റെ പരാമർശം.
“ഞങ്ങൾ ഞങ്ങളുടെ ഇന്ത്യൻ പങ്കാളിയുമായി പങ്കിടുന്ന മനുഷ്യാവകാശ മൂല്യങ്ങളിൽ പതിവായി ഇടപഴകുന്നു. ചില സർക്കാർ, പൊലീസ്, ജയിൽ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഉൾപ്പെടെ ഇന്ത്യയിലെ സമീപകാല സംഭവവികാസങ്ങൾ ഞങ്ങൾ നിരീക്ഷിച്ചുവരുന്നു. -ബ്ലിങ്കൻ പറഞ്ഞു.
എന്നാൽ, ബ്ലിങ്കന്‍ ശേഷം സംസാരിച്ച കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങും ജയശങ്കറും മനുഷ്യാവകാശ പ്രശ്നത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല.
ഇന്ത്യയിലെ മനുഷ്യാവകാശ വിഷയങ്ങളിൽ ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർക്കാരിനെ വിമർശിക്കാനുള്ള യു. എസ് സർക്കാരിന്റെ വിമുഖതയെ യു. എസ് പ്രതിനിധി ഇൽഹാൻ ഉമർ ചോദ്യം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബ്ലിങ്കന്റെ പരാമർശം.