ടെഹ്റാൻ: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണത്തിന് പിന്നിലെ കാരണം എന്തായിരിക്കും?. ഇറാന്റെ പക്കലുള്ള എണ്ണ, പ്രകൃതി വാതക ശേഖരമാണെന്നാണ് പൊതുവിലുള്ള ധാരണ.ഇറാന്റെ എണ്ണസമ്പത്തുകൂടി അമേരിക്കയുടെ നിയന്ത്രണത്തിലേക്ക് വരുന്നതോടെ ലോകത്തെ മൊത്തം എണ്ണവിപണിയുടെ ഏതാണ്ട് നാല്‍പ്പതുശതമാനത്തോളം അവരുടെ പക്കലാകുമെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുള്‍പ്പെടെ റിപ്പോർട്ടുചെയ്തത്.

എന്നാല്‍ ഈ യുദ്ധത്തിലെ ഏറ്റവും മൂല്യമുളള വസ്തു എണ്ണയല്ല, കുടിവെളളമാണെന്നതാണ് ശരി. ഇനിയൊരു ലോകമഹായുദ്ധമുണ്ടായാല്‍ അത് ശുദ്ധജലത്തിനുവേണ്ടിയായിരിക്കുമെന്ന് പറഞ്ഞത് അക്ഷരംപ്രതി ശരിയാണെന്ന് തെളിയിക്കുകയാണ് ഇറാൻ യുദ്ധം. അമേരിക്കൻ ചാര സംഘടനയായ സിഐഎ പോലും എണ്ണയ്ക്കുമുകളിലാണ് വെള്ളത്തിനെ കാണുന്നത്. അന്താരാഷ്ട്ര നിരീക്ഷകരും ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.ഗള്‍ഫ് മേഖല സമ്പന്നമായത് എണ്ണകൊണ്ടാണ്. വർഷങ്ങളോളം ഖനനം ചെയ്തെടുക്കാൻ കഴിയുന്ന എണ്ണശേഖരം ഇനിയും അവിടെയുണ്ട്. എന്നാല്‍ ഇത്രയും സമ്പന്നമാണെങ്കിലും കുടിവെള്ളത്തിന്റെ കാര്യത്തില്‍ അവർ വളരെ പിന്നാക്കമാണ്. കടല്‍ ജലം ശുദ്ധീകരിച്ചാണ് അവർ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്.
എണ്ണവിറ്റുകിട്ടിയ കോടികളാണ് അവർ ഇതിനായി ഉപയോഗിച്ചത്. വൻ ശുദ്ധജല പ്ലാന്റുകളാണ് ഗള്‍ഫ് മേഖലയിലെ ഓരോ രാജ്യത്തും ഉള്ളത്. രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പൈപ്പ് ലൈനുകളും ഇവിടങ്ങളിലുണ്ട്. യുദ്ധത്തില്‍ ഇറാൻ ഇത്തരം പൈപ്പ് ലൈനുകള്‍ ലക്ഷ്യം വയ്ക്കുമോ എന്ന കടുത്ത ആശങ്ക രാജ്യങ്ങള്‍ക്കുണ്ട്. പൈപ്പുലൈനുകളെ ലക്ഷ്യം വച്ചില്ലെങ്കിലും ദിശതെറ്റിയെത്തുന്ന ഡ്രോണുകള്‍പോലും പ്രശ്നമായേക്കാം എന്നും അവർ ഭയക്കുന്നു.ഗള്‍ഫ് രാജ്യങ്ങള്‍ വെള്ളത്തിന് ബുദ്ധമുട്ടുകയാണെങ്കിലും ഇറാന്റെ സ്ഥിതി അതല്ല. അക്കാര്യത്തില്‍ ഇറാൻ ഗള്‍ഫ് രാജ്യങ്ങളെക്കാള്‍ വളരെ മുന്നിലാണ്. വളരെ വിപുലമായ നദീ ശൃംഖലതന്നെ ആ രാജ്യത്തുണ്ട്. പർവതപ്രദേശങ്ങളില്‍ നിന്ന് ഉത്ഭവിച്ച് ഉള്‍നാടൻ നദീതടങ്ങളിലേക്ക് ഒഴുകുന്നവയാണ് അവയില്‍ ഭൂരിഭാഗവും. താരതമ്യേന കുറഞ്ഞ നീളവും ആഴം കുറഞ്ഞതുമാണ് നദികളിലേറെയും. ഇറാനിലെ പ്രധാന നദികളില്‍ അഞ്ചെണ്ണം പേർഷ്യൻ ഗള്‍ഫിലേക്ക് ഒഴുകുന്നു, ഡെസ്, കാർഖെ, കരുണ്‍, ദിയാല, ലോവർ സാബ് നദികള്‍ എന്നിവയാണ് അവ. അരാസ്, സെഫിദ് റൂഡ്, അട്രെക് എന്നിവ കാസ്പിയൻ കടലിലേക്ക് ഒഴുകുന്നു.
സയാൻഡെറുഡ്, അജി ചായ് എന്നീ രണ്ട് നദികള്‍ ഉള്‍നാടൻ നദീതടങ്ങളിലേക്കാണ് ഒഴുകുന്നത്. കാലത്തിനനുസരിച്ച് ഇവയിലെ ജലപ്രവാഹം കൂടിയും കുറഞ്ഞും ഇരിക്കും.തങ്ങളുടെ പ്രദേശത്തുള്ള നദികകളില് അണക്കെട്ടുകള്‍ പണിത് ജലസമ്പത്ത് രാജ്യത്തിന് അനുയോജ്യമായ രീതിയില്‍ വിനിയോഗിക്കാൻ ഇറാൻ പണ്ടുമുതലേ ശ്രമിച്ചിരുന്നു. അണക്കെട്ടുകള്‍ക്കായി വൻ തോതിലാണ് നിക്ഷേപം നടത്തുന്നത്. രാജ്യത്തെ ഭക്ഷ്യ സുരക്ഷയെ മുന്നില്‍ക്കണ്ടായിരുന്നു ഈ നീക്കം. തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പാവസർക്കാർ ഇറാനില്‍ അധികാരത്തില്‍വന്നാല്‍ എണ്ണയ്ക്കൊപ്പം അണക്കെട്ടുകളുടെയും അവയിലെ ജലത്തിന്റെയും പൂർണ നിയന്ത്രണം അമേരിക്കയുടെ കൈയിലെത്തും. ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്‍പ്പെടെ ഈ വെള്ളം വില്‍ക്കാനും അങ്ങനെഎണ്ണ ഉത്പാദനത്തിലും വിതരണംത്തില് ഉള്‍പ്പെടെ അവരെ കൂടുതല്‍ ചൊല്‍പ്പടിക്ക് നിറുത്താനും അമേരിക്കയ്ക്ക് കഴിയും. ഇതാണ് ട്രംപ് സ്വപ്നം കാണുന്നത് എന്നാണ് പല അന്താരാഷ്ട്ര നിരീക്ഷകരും വിലയിരുത്തുന്നത്.
സോവിയറ്റ് യൂണിയൻ തകർന്നതോടെ തങ്ങള്‍ മാത്രമാണ് ലോകത്തെ വൻ ശക്തിയെന്ന് അമേരിക്കയ്ക്ക് നന്നായി അറിയാം. ലാേകത്ത് എന്ത് നടക്കണമെന്ന് തങ്ങള്‍ മാത്രം തീരുമാനിക്കും എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തണം എന്നതാണ് ട്രംപിന്റെ സ്വപ്നം. ആ സ്വപ്നത്തിന് ഒരു തടസമായി ഉയർന്നുവരുന്ന ചൈന- റഷ്യ അച്ചുതണ്ടിനെ തകർക്കുക എന്ന ലക്ഷ്യവും അവർക്കുണ്ട്. ഇറാൻ കഴിഞ്ഞാല്‍ അടുത്ത ലക്ഷ്യം കമ്യൂണിസ്റ്റ് രാജ്യമാണ് ക്യൂബ ആക്രമിക്കുകയാണെന്ന ട്രംപിന്റെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതും ഇതുതന്നെ. സാമ്പത്തിക ശക്തിയായി ഉയർന്നുവരുന്ന ഇന്ത്യ തങ്ങളുടെ ആജ്ഞാനുവർത്തികളായി നില്‍ക്കില്ലെന്ന് വ്യക്തമായതോടെ തീരുവയിലൂടെയും ഉപരോധത്തിലൂടെയും പേടിപ്പക്കാൻ ശ്രമിച്ചതും ഈ അവസരത്തില്‍ ഓർക്കേണ്ടതുണ്ട്.