Home covid19 രാജ്യ തലസ്ഥാനത്ത് വരാനിരിക്കുന്നത് ‘കോവിഡ് ബൂം’; മുന്നറിയിപ്പ് നല്‍കി കേന്ദ്രം

രാജ്യ തലസ്ഥാനത്ത് വരാനിരിക്കുന്നത് ‘കോവിഡ് ബൂം’; മുന്നറിയിപ്പ് നല്‍കി കേന്ദ്രം

ന്യൂഡല്‍ഹി: ജനുവരി 15നകം ഡല്‍ഹിയില്‍ പ്രതിദിനം 20,000 മുതല്‍ 25,000വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒമിക്രോണ്‍ കേസുകള്‍ ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ രോഗികളുടെ വര്‍ധന ഉണ്ടായേക്കാമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി. നിലവിലെ അണുബാധയുടെ തോതനുസരിച്ച്‌, ജനുവരി എട്ടോടെ ഡല്‍ഹിയില്‍ പ്രതിദിനം 8,000 മുതല്‍ 9,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്‍ ഡി ടിവിയോട് പറഞ്ഞു. ഒമിക്രോണ്‍ കുതിച്ചുചാട്ടത്തെ കുറച്ചുകാണരുതെന്നും, ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

‘ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങള്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. അതിനാല്‍ പുതിയ തരംഗത്തെയോ ഒമിക്രോണിനെയോ നിസ്സാരമാക്കാനാവില്ല. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത് ഇത് ആശങ്കാജനകമാണ്. കേസുകള്‍ വര്‍ധിക്കുന്നതിനനുസരിച്ചു ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകും.

ഒമിക്രോണ്‍, ഡെല്‍റ്റ എന്നീ രണ്ട് വൈറസുകളാണ് രാജ്യത്ത് കൊവിഡ് കേസുകള്‍ക്ക് കാരണമാകുന്നത്’-ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസത്തിനിടെ 50ലധികം പേരെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 100 ടെസ്റ്റുകള്‍ക്ക് 6.46 ശതമാനമാണ് ഡല്‍ഹിയിടെ പോസിറ്റിവിറ്റി നിരക്ക്. ഇത് മെയ് മുതലുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

തനിക്ക് നേരിയ ലക്ഷണങ്ങളോടെയുള്ള കോവിഡ് ഉണ്ടെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. മികച്ച സംരക്ഷണത്തിനായി ജാഗ്രത പാലിക്കാനും മാസ്‌ക് ധരിക്കാനും ഡല്‍ഹി ആരോഗ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. നവംബറില്‍ ആദ്യമായി കണ്ടെത്തിയ കോവിഡ് വകഭേദമായ ഒമിക്രോണാണ് ഡല്‍ഹിയില്‍ പുതിയ സാമ്ബിളുകളില്‍ കൂടുതലും കണ്ടെത്തുന്നത്. മൂന്ന് ലാബുകളിലെ 81 ശതമാനം സാമ്ബിളുകളിലും ഒമിക്‌റോണിന്റെ സാന്നിധ്യം കണ്ടെത്തിയതായി ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഇന്ന് 37,379 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group