ലൈവ് ഷോയ്ക്കിടെ സെൽഫിയെടുക്കാനെത്തിയ സ്ത്രീകളെ ചുംബിച്ച് ഗായകൻ ഉദിത് നാരായൺ. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ സംഭവം വിവാദമായി. ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളും സാമൂഹികമാധ്യമങ്ങളിൽ കൊഴുക്കുകയാണ്.വേദിയിൽ പാടുന്നതിനിടെയാണ് സ്ത്രീകൾ സെൽഫിയെടുക്കാനായി ഉദിത് നാരായണന് സമീപമെത്തുന്നത്. സെൽഫിയെടുക്കാനെത്തിയ സ്ത്രീകൾക്കെല്ലാം ഉദിത് നാരായൺ ചുംബനം നൽകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സെൽഫിയെടുക്കാനെത്തിയ ഒരു സ്ത്രീ ഗായകനൊപ്പം ഫോട്ടോയെടുത്തശേഷം ചുംബനത്തിനും ആലിംഗനം ചെയ്യാനും ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ആദ്യമുള്ളത്.
ഈ സ്ത്രീക്ക് ഗായകൻ കവിളിൽ ചുംബനം നൽകി. തൊട്ടുപിന്നാലെ ഫോട്ടോയെടുക്കാനെത്തിയ മറ്റുസ്ത്രീകളെയും ഗായകൻ ചുംബിച്ചു. ഈ സമയം ഒരു പുരുഷനും ഗായകന്റെ സെൽഫി പകർത്താൻ ശ്രമിച്ചെങ്കിലും ഇയാളെ ഉദിത് നാരായൺ ശ്രദ്ധിച്ചതുപോലുമില്ല. തുടർന്ന് മറ്റൊരു സ്ത്രീ കൂടി ഉദിതിനൊപ്പം സെൽഫി പകർത്താൻ ശ്രമിച്ചു. ഇവരെ ആദ്യം സുരക്ഷാ ഉദ്യോഗസ്ഥർ വേദിക്ക് സമീപത്തേക്ക് കടത്തിവിട്ടില്ല.
എന്നാൽ, ഇവരെ തന്റെ അടുത്തേക്ക് കടത്തിവിടാൻ ആംഗ്യത്തിലൂടെ ഉദിത് നിർദേശിച്ചു. പിന്നാലെ വേദിക്ക് തൊട്ടരികിലെത്തിയ സ്ത്രീ സെൽഫി പകർത്തുകയും ഗായകന്റെ കവിളിൽ ചുംബനം നൽകാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ, ഇവരുടെ ചുണ്ടുകളിലാണ് ഉദിത് നാരായൺ തിരികെ ചുംബനം നൽകിയത്.വീഡിയോ പുറത്തുവന്നതോടെ എക്സ് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചൂടേറിയ ചർച്ചകളാണ് നടക്കുന്നത്. ഇത് എ.ഐ. വീഡിയോ ആയിരിക്കണേ എന്നായിരുന്നു ഒരാൾ പങ്കുവെച്ച കമന്റ്.
അങ്ങേയറ്റം വെറുപ്പുളവാക്കുന്ന പെരുമാറ്റമാണെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. അതേസമയം, ഗായകൻ ചെയ്തതിൽ തെറ്റൊന്നും ഇല്ലെന്നും അഭിപ്രായമുയർന്നു. സ്ത്രീകളെ ആരും നിർബന്ധിച്ചില്ലല്ലോ എന്നും അവർ സ്വമേധയാ വന്ന് ചുംബനം വാങ്ങിയതല്ലേ എന്നുമായിരുന്നു ഇവരുടെ ചോദ്യം. അതേസമയം, സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എവിടെ നടന്ന പരിപാടിയുടേതാണെന്നോ എന്ന് നടന്നതാണെന്നോ വ്യക്തമല്ല. സംഭവത്തിൽ ഗായകനും ഇതുവരെ പ്രതികരിച്ചിട്ടില്ല.