Home ഗൾഫ് യുഎഇയില്‍ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമര്‍ദ്ദം, ഡ്രൈവര്‍മാര്‍ ജാഗ്രത!

യുഎഇയില്‍ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമര്‍ദ്ദം, ഡ്രൈവര്‍മാര്‍ ജാഗ്രത!

by ടാർസ്യുസ്

ദുബായ്: യുഎഇയില്‍ ഇന്നും കനത്ത മഴ തുടരുന്നു. വെള്ളിയാഴ്‌ചയും ശക്തമായ മഴ, ഇടിമിന്നല്‍, ശക്തമായ കാറ്റ്, ആലിപ്പഴ വർഷം എന്നിവയുള്‍പ്പെടെയുള്ള തീവ്ര കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.വ്യാഴാഴ്‌ച രാത്രി മുതല്‍ വെള്ളിയാഴ്‌ച പുലർച്ചെ (മാർച്ച്‌ 27) വരെ പ്രധാന നഗരങ്ങളില്‍ തീവ്ര കാലാവസ്ഥ അനുഭവപ്പെട്ടു.ഇടിമിന്നലും പേമാരിയും ആഞ്ഞുവീശിയതായി താമസക്കാർ സാക്ഷ്യപ്പെടുത്തുന്നു. ന്യൂനമർദ്ദം സൃഷ്‌ടിച്ച അസ്ഥിര കാലാവസ്ഥയാണ് തുടർച്ചയായ മഴക്കും കാറ്റിനും ഇടിമിന്നലിനും കാരണമെന്ന് എൻസിഎം വിശദീകരിച്ചു. യുഎഇ അധികൃതർ അബുദാബിയില്‍ പ്രത്യേകിച്ചും ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. ശനിയാഴ്‌ച മുതല്‍ കാലാവസ്ഥ മെച്ചപ്പെടുമെന്നും തെളിഞ്ഞ ആകാശവും തണുത്ത താപനിലയും പ്രതീക്ഷിക്കാമെന്നും അവർ അറിയിച്ചു.കനത്ത മഴയെ തുടർന്ന് എമിറേറ്റ്സ് റോഡിന്റെ (ബൈപാസ് റോഡ്) ചില ഭാഗങ്ങളില്‍ വെള്ളം കയറി ഗതാഗതം തടസപ്പെടുത്തി. റാസ് അല്‍ ഖൈമയില്‍ അല്‍ ബീഹ്, ഖദാ താഴ്‌വരകളില്‍ നിന്നുള്ള വെള്ളം ഹൈവേയിലെത്തിയത് ഡ്രൈവർമാർക്ക് അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

ഇടതടവില്ലാതെ പെയ്‌ത മഴയാണ് സാഹചര്യങ്ങള്‍ വഷളാക്കിയത്.അതേസമയം, വാഹനമോടിക്കുന്നവർ വേഗത കുറയ്ക്കണം, സുരക്ഷിതമായ അകലം പാലിക്കണം, താഴ്‌വരകളും താഴ്ന്ന പ്രദേശങ്ങളും ഒഴിവാക്കണം. പകരം വഴികള്‍ ഉപയോഗിക്കാനും അധികൃതർ നിർദ്ദേശിച്ചു. ട്രാഫിക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും പട്രോള്‍ ടീമുകള്‍ സ്ഥലത്തുണ്ടെന്നും അധികൃതർ വ്യക്തമാക്കി.അവസാന മഴമേഘങ്ങള്‍ വ്യാഴാഴ്‌ച വൈകുന്നേരത്തോടെ പടിഞ്ഞാറൻ പ്രദേശങ്ങളെ സ്വാധീനിച്ചു. രാത്രിയോടുകൂടി ഇവ അല്‍ ദഫ്രയിലേക്കും അബുദാബിയിലേക്കും നീങ്ങുകയും ചെയ്‌തിരുന്നു. വെള്ളിയാഴ്‌ചയോടെ വടക്കൻ എമിറേറ്റുകളായ അല്‍ ഐനിലും കിഴക്കൻ മേഖലകളിലും മഴ പെയ്യാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.വ്യാഴാഴ്‌ച ദുബായ്, ഷാർജ, അജ്‌മാൻ, റാസ് അല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ കനത്ത മഴ രേഖപ്പെടുത്തിയിരുന്നു. ഇടിമിന്നലിനൊപ്പമെത്തിയ മഴ താപനിലയില്‍ കാര്യമായ കുറവുണ്ടാക്കി.

കഴിഞ്ഞ വാരാന്ത്യം മുതലുള്ള മേഘാവൃതമായ കാലാവസ്ഥ കിഴക്കൻ വാദികളിലും മലയിടുക്കുകളിലും ജലപ്രവാഹം വർധിപ്പിക്കാൻ ഇടയാക്കിയിരുന്നു.മിതമായതും ശക്തവുമായ കാറ്റ് തുടരുമെന്നാണ് എൻസിഎം അറിയിച്ചത്. ചില സമയങ്ങളില്‍ തുറന്ന പ്രദേശങ്ങളില്‍ ഇത് കൂടുതല്‍ ശക്തി പ്രാപിക്കും. കാറ്റിന്റെ വേഗത മണിക്കൂറില്‍ 15-30 കിലോമീറ്റർ ആയിരിക്കും, ചിലയിടങ്ങളില്‍ ഇത് 60 കിലോമീറ്റർ വരെയാകാം. ഇത് പൊടിക്കാറ്റിനും കാഴ്‌ചക്കുറവിനും ഇടയാക്കിയേക്കാം. അറബിക്കടലിലും ഒമാൻ ഉള്‍ക്കടലിലും കടല്‍ പ്രക്ഷുബ്‌ധമായിരിക്കുംഞായറാഴ്‌ചയും തിങ്കളാഴ്‌ചയും സ്ഥിതിഗതികള്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്നും പൊതുവെ തെളിഞ്ഞ കാലാവസ്ഥയും സമുദ്രസാഹചര്യങ്ങള്‍ മെച്ചപ്പെടുമെന്നും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു. വാരാന്ത്യത്തില്‍ ചില പ്രദേശങ്ങളില്‍ പുതിയ കാറ്റ് പൊടിപടലങ്ങള്‍ക്ക് കാരണമായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group