ബെംഗളൂരു: ബെംഗളൂരു റൂറല്‍ ജില്ലയിലെ ദൊഡ്ഡബെല്ലാപുരയില്‍ കാര്‍ പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രണ്ടു വിദ്യാര്‍ഥികളെ നാലംഗസംഘം കുത്തിക്കൊലപ്പെടുത്തി.ദൊഡ്ഡബെലവംഗല സ്വദേശികളായ ഭരത് കുമാര്‍ (23), പ്രതീക് (17) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരത് എന്‍ജിനിയറിങ് വിദ്യാര്‍ഥിയും പ്രതീക് പി.യു. വിദ്യാര്‍ഥിയുമായിരുന്നു. കര്‍ണാടക പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരം കാണാനെത്തിയതായിരുന്നു ഇരുവരും. മത്സരം കാണാനെത്തിയതായിരുന്നു നാലംഗസംഘവും.
മത്സരം നടക്കുന്നതിന് സമീപം പ്രതികളുടെ കാര്‍ പാര്‍ക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. പാര്‍ക്ക് ചെയ്തതിനെ സ്ഥലത്തുണ്ടായിരുന്നവര്‍ എതിര്‍ക്കുകയും വാക്കേറ്റമുണ്ടാവുകയും ചെയ്തു. ഇതിനിടെ കാറിന് നാശംവരുത്തിയശേഷം സ്ഥലത്തുണ്ടായിരുന്ന ഒരുവിഭാഗം ആളുകള്‍ ഓടിരക്ഷപ്പെട്ടു.ഈ സമയം ഭരതുംപ്രതീകും ദൊഡ്ഡബെലവംഗല ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്നു. ഇവര്‍ വഴക്കിട്ട സംഘത്തിലുണ്ടായിരുന്നില്ല. എന്നാല്‍, ഇരുവരും കാര്‍ നശിപ്പിച്ച സംഘത്തിലുള്ളതാണെന്ന് തെറ്റിദ്ധരിച്ച പ്രതികള്‍ ഇവരെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാന്‍ നാലുപ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു
ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധനയ്‌ക്ക് സാധ്യത, നിർദേശം സമർപ്പിച്ചു
ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള അപേക്ഷ റെഗുലേറ്ററി കമ്മിഷന് മുമ്പാകെ വൈദ്യുതി ബോർഡ് സമർപ്പിച്ചു. അടുത്ത നാല് വർഷത്തെക്കുള്ള നിരക്കാണ് ബോർഡ് സമർപ്പിച്ചത്. 2023-24 വർഷത്തേക്ക് യൂണിറ്റിന് 40 പൈസയും 2024-25ൽ 36 പൈസയും 2025-26ൽ 13 പൈസയും 2026-27ൽ ഒരു പൈസയും വർധിപ്പിക്കണം എന്നാണ് ബോർഡിന്റെ ആവശ്യം. എന്നാൽ നിരക്ക് നേരെ വർധിപ്പിക്കില്ല. കമ്മിഷന്റെ ഹിയറിങ്ങിനു ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
അതേസമയം ഈ വർഷം വൈദ്യുതി ബോർഡിന് 2,939 കോടി രൂപ റവന്യൂ കമ്മി ഉണ്ടാവുമെന്ന് കമ്മിഷൻ നേരത്തേ അംഗീകരിച്ചിട്ട് ഉള്ളതിനാൽ താരിഫ് വർധനയ്ക്ക് കമ്മിഷൻ തടസം നിൽക്കാനിടയില്ല. കഴിഞ്ഞ ജൂണിൽ 26ന് നിലവിൽ വന്ന നിരക്ക് വർധനയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കാനിരിക്കെ ആണ് പുതിയ നിരക്ക് സംബന്ധിച്ച നിർദേശം ബോർഡ് സമർപ്പിച്ചത്. ചുരുങ്ങിയ സമയത്തിൽ ഹിയറിങ് നടത്തി വർധന നിരക്കിൽ കമ്മിഷൻ തീരുമാനമെടുത്താൽ ഏപ്രിലിൽ നിരക്ക് വർധനയുണ്ടാവും.