മൈസൂരു:കർണാടകയിൽ കനത്ത മഴയിൽ വ്യത്യസ്ത അപകടങ്ങളിലായി രണ്ടുപേർ മരിച്ചു. ചിക്കമഗളൂരുവിൽ മരം വീണ് ബൈക്ക് യാത്രികനും ശിവമോഗയിൽ വീട്ടുമതിലിടിഞ്ഞ് വയോധികയുമാണ് മരിച്ചത്. മഴ തുടരുന്നതിനാൽ കാലാവസ്ഥാവകുപ്പ് ചൊവ്വാഴ്ച ഉത്തര കന്നഡ, ദക്ഷിണ കന്നഡ, ഉഡുപ്പി, കുടക്, ശിവമോഗ, ചിക്കമഗളൂരു എന്നീ ആറ്് ജില്ലകളിൽ ചുവന്ന ജാഗ്രതയും ബെളഗാവി, ഹാസൻ ജില്ലകളിൽ ഓറഞ്ച് ജാഗ്രതയും പുറപ്പെടുവിച്ചിരിക്കയാണ്. ശിവമോഗ താലൂക്കിലെ കുംസിക്കടുത്തുള്ള അഡഗോഡിയിൽ വീടിന്റെ മതിലിടിഞ്ഞ് ദാവണഗരെ ജില്ലയിലെ ഹൊന്നാലി താലൂക്ക് സ്വദേശി സിദ്ധമ്മയാണ് (100) മരിച്ചത്.
ഇവരുടെ ബന്ധുവായ ഹേമാവതി-നാഗരാജ് ദമ്പതിമാരുടെ വീട് സന്ദർശിക്കാൻപോയിരുന്നു. ഞായറാഴ്ച രാത്രി ഉറങ്ങിക്കിടക്കുമ്പോൾ വീടിന്റെ മതിൽ ഇടിഞ്ഞുവീണാണ് സിദ്ധമ്മ മരിച്ചത്. ഹേമാവതിയുടെയും നാഗരാജിന്റെയും മകൾ പല്ലവിക്കും മരുമകൾ പരശുരാമിനും പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. കുംസി പോലീസ് സംഭവസ്ഥലം സന്ദർശിച്ചു.
ചിക്കമഗളൂരു-ബലേഹൊന്നൂർ റോഡിലെ എലെക്കല്ലുവിൽ കനത്ത മഴയിൽ മരം വീണ് ബൈക്ക് യാത്രികനായ എൻ.ആർ. പുര താലൂക്കിലെ ഖണ്ഡ്യ ഹോബ്ലിയിലെ കടബാഗെരെയിൽ അനിൽ റുസാരിയോ (50) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30-ഓടെയായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ അദ്ദേഹം ആശുപത്രിയിൽവെച്ചാണ് മരിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടുപേരുടെ തലയിൽ മരക്കമ്പ് വീണ് ഗുരുതരപരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചിക്കമഗളൂരു ജില്ലയിൽ മണ്ണിടിച്ചിൽ വ്യാപകമായതിനെത്തുടർന്ന് പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഉത്തര കന്നഡയിൽ മണ്ണിടിച്ചിൽ രൂക്ഷമായതിനെത്തുടർന്ന് ജില്ലാ ഭരണകൂടം എല്ലാ ദിവസവും വൈകീട്ട് ആറ്ുമുതൽ രാവിലെ ആറുവരെ കുംത-സിർസി റോഡിൽ ഗതാഗതം നിരോധിച്ചു.മുൻകരുതൽനടപടിയുടെ ഭാഗമായി ബെൽത്തങ്ങാടിയിലെ ഗഡൈക്കലു, ബന്ദജെ, ബൊല്ലെ, ദിപുഡെ എന്നീ വെള്ളച്ചാട്ടങ്ങളിൽ സഞ്ചാരികൾക്ക് വിലക്ക് ഏർപ്പെടുത്തി. തിങ്കളാഴ്ചമുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സഞ്ചാരികൾക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു.